കോട്ടയം: വോട്ട് ചെയ്യുന്നത് ഓരോത്തരുടെയും അവകാശമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. വോട്ട് ചെയ്യാൻ വരുന്നവരെ സ്വഭാവ സർട്ടിഫിക്കറ്റ് നോക്കി ബൂത്തിലേക്ക് കടത്തിവിടാനാകില്ലെന്നും എം.എ.ബേബി പറഞ്ഞു.
എസ്ഡിപിഐ വോട്ട് സ്വീകരിക്കുന്നത് സംബന്ധിച്ച വിവാദത്തിൽ മറുപടി നൽകുകയായിരുന്നു സിപിഎം ജനറൽ സെക്രട്ടറി. ആർക്ക് വോട്ടുചെയ്യുമെന്ന് പ്രഖ്യാപിക്കാനുള്ള അവകാശം വ്യക്തികൾക്കും രാഷ്ട്രീയപാർട്ടികൾക്കും സംഘടനകൾക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ ആളുകൾ ബൂത്തുകളിൽ ചെന്ന് പാർട്ടിക്ക് വോട്ട് ചെയ്യാൻ യോഗ്യരാണോ എന്ന് നോക്കി ആളുകളെ കടത്തിവിടാനും അല്ലാത്തവരെ തടയാനും കഴിയുമോയെന്നും എം.എ.ബേബി ചോദിച്ചു. കാസർഗോഡ് എസ്ഡിപിഐ സ്ഥാനാർഥി പിൻമാറണമെന്ന് ആവശ്യപ്പെട്ടത് യുഡിഎഫ് ആണെന്നും എം.എ.ബേബി കൂട്ടിച്ചേർത്തു.