കൊച്ചി : മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുമായി ബന്ധപ്പെട്ട സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കാൻ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. സമൻസ് നൽകി വീണയേയും സിഎംആർഎൽ എംഡി ശശിധരൻ കര്‍ത്തയേയും വിളിപ്പിക്കുന്നതിന് മുമ്പ് തെളിവ് ശേഖരണം പൂര്‍ത്തിയാക്കും.
ആദ്യം കേസ് അന്വേഷിച്ച കോർപ്പറേറ്റ് തട്ടിപ്പുകൾ അന്വേഷിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എസ്എഫ്ഐഒയിൽ നിന്നും മാസപ്പടി കേസിലെ തെളിവ് ശേഖരിക്കും. ചോദ്യം ചെയ്യാനോ അറസ്റ്റ് നടപടികൾക്കോ തടസമില്ലെങ്കിലും തെളിവുകൾ ഉറപ്പാക്കിയ ശേഷം നീങ്ങാനാണ് ഇഡിയുടെ നിലവിലെ തീരുമാനം. ഏറെ രാഷ്ട്രീയ പ്രാധാന്യം കൂടിയുള്ള കേസിൽ ഏതെങ്കിലും രീതിയിൽ പാളിച്ചയുണ്ടാകാതിരിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നാണ് സൂചന.
മാസപ്പടി കേസിലെ അന്വേഷണത്തിന് ഇഡിക്ക് ഹൈക്കോടതിയിൽ നിന്നും ഇന്നലെ പച്ചക്കൊടി ലഭിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആ എൽ എംഡി ശശിധരൻ കർത്ത അടക്കമുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചും തള്ളി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികൾ തടയണമെന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല.
അന്വേഷണത്തിന് തടസങ്ങളൊന്നുമില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇഡിക്ക് ഇനി അതിവേഗം സമൻസ് നൽകി വിളിപ്പിക്കാം, ചോദ്യം ചെയ്യാം തുടർനടപടികളുമാകാം. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ, 2016 മുതൽ 2020, 21 വരെ മകൾ വീണയുടെ എക്സാലോജിക് കമ്പനി, സിഎംആർഎല്ലിൽ നിന്ന് സേവനമൊന്നുമില്ലാതെ 2.78 കോടി രൂപ വാങ്ങിയതിലെ അനധികൃത ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്.