ന്യൂഡൽഹി: ലണ്ടനിൽ ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ പ്രഭാഷണം തടസപ്പെടുത്താൻ ഒരുകൂട്ടം വിദ്യാർഥികളുടെ ശ്രമം. പ്രഭാഷണത്തിനിടെ പാറ്റാ പരാമർശം ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസിനോട് വിദ്യാർഥികൾ ചോദ്യം ചോദിച്ചത്. ഇതോടെ ചോദ്യോത്തരവേള ഇടയ്ക്കുവച്ച് നിർത്തുകയായിരുന്നു.
അതേസമയം, വിദ്യാർഥികളുടെ നടപടി അപമര്യാദയാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ വിമർശിച്ചു. കോക്രോച്ച് ജനത പാർട്ടിയുടെ ആദ്യ പ്രതിഷേധം ഇന്ന് ഇന്ത്യയിൽ നടക്കാനിരിക്കെയാണ് ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധം ഉണ്ടായത്.
ഇന്നലെ ലണ്ടൻ സർവകലാശാലയിലെ കോളജിൽ കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നിയമങ്ങൾ എന്ന വിഷയത്തിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പ്രഭാഷണം നടത്തിയത്. ഇത് കേൾക്കാനെത്തിയ വിദ്യാർഥികളാണ് ചോദ്യം ചോദിച്ചത്. എന്നാൽ വിഷയവുമായി ബന്ധപ്പെട്ടുള്ളതല്ല ചോദ്യമെന്ന് ചൂണ്ടിക്കാട്ടി അവതാരക മറുപടി നൽകാനാവില്ലെന്ന് പറയുകയായിരുന്നു.
ഇതിന് പിന്നാലെയാണ് കോക്രോച്ച് പാർട്ടി, പാറ്റാ പരാമർശം എന്നിവ ഉന്നയിച്ചുകൊണ്ട് വിദ്യാർഥികൾ രംഗത്തെത്തിയത്. ഇത് ചെറിയ വാക്കുതർക്കത്തിന് കാരണമായി. എന്നാൽ ചീഫ് ജസ്റ്റിസ് ചോദ്യങ്ങൾക്ക് മറുപടി നൽകാതെ വേദിവിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിജെപി തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. വിഷയം ചർച്ചയായതോടെ ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്തെത്തി. നടപടി അപമര്യാദയാണെന്ന് ഹൈക്കമ്മീഷൻ പ്രതികരിച്ചു. അതേസമയം, ജസ്റ്റീസ് സൂര്യകാന്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Tags : Students Chief Justice Surya Kant's speech London cockroach