കൊച്ചി: മാസപ്പടി കേസിലെ രേഖകൾ ബിജെപി നേതാവ് ഷോൺ ജോർജിന് കൈമാറരുതെന്ന് ഹൈക്കോടതി. പ്രതികളുടെ പേര് അടക്കമുള്ള രേഖകൾ കൈമാറുന്നതാണ് ഹൈക്കോടതി തടഞ്ഞത്.
സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി.സുരേഷ് കുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടപെടൽ. കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പടെയുള്ളവർ പ്രതികളാണ്.
രേഖകൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ അഡീഷണൽ സെഷൻസ് കോടതിക്ക് ഉത്തരവ് പറയാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ വിധി അനുകൂലമാണെങ്കിൽ രേഖകൾ കൈമാറുന്നത് ഹൈക്കോടതിയിലെ കേസിന്റെ അന്തിമതീർപ്പിന് വിധേയമാകണമെന്നാണ് കോടതി ഉത്തരവ്.
മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രം നൽകിയിരുന്നു. കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയവരുടെ വിശദാംശങ്ങൾ നൽകണമെന്നാണ് ഷോൺ ജോർജ് നൽകിയ ഹർജിയിലെ ആവശ്യം. ഹർജിയിൽ വിധി പറയാനിരിക്കെ സിഎംആർഎൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടലുണ്ടായത്.
Tags : masappadi case high court shone george