മന്ത്രി എം.ലിജു
തിരുവനന്തപുരം: എക്സൈസ് വകുപ്പിലെ അഴിമതിക്കും വീഴ്ചകൾക്കും എതിരെ കടുത്ത നിലപാടുമായി മന്ത്രി എം.ലിജു. ചില ഉദ്യോഗസ്ഥർ പാരിതോഷികം വാങ്ങുന്നതും ബാറുടമകളിൽ നിന്ന് മദ്യം വാങ്ങുന്നുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇത് വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. പല ഉന്നത ഉദ്യോഗസ്ഥരെയും സംബന്ധിച്ച രഹസ്യ റിപ്പോർട്ടുകൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എക്സൈസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലായിരുന്നു മന്ത്രിയുടെ വിമർശനം. എക്സൈസ് ഉദ്യോഗസ്ഥർ പെട്ടിക്കണക്കിന് മദ്യം ബാറുടമകളിൽ നിന്ന് ആവശ്യപ്പെടുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത്തരം പ്രവണതകൾ വകുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. സർക്കാർ ഇത് ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ അഞ്ചിന് ചില ബാറുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. അത് ഉദ്യോഗസ്ഥർ കാണുന്നില്ലേയെന്നും മന്ത്രി ചോദിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തി കർശന നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥർ പാരിതോഷികം വാങ്ങുന്നതിലാണ് ശ്രദ്ധ ചെലുത്തുന്നതെങ്കിൽ അത് ഗൗരവമായ വീഴ്ചയാണെന്നും അദ്ദേഹം വിമർശിച്ചു.
Tags : M.Liju Excise Department Excise Officials KeralaExcise Bar Owners