തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു കീഴിലുള്ള വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും നിയമനം നടത്തേണ്ട ഭരണഘടനാ സ്ഥാപനമായ പിഎസ്സിയിലെ പരീക്ഷാ തട്ടിപ്പ് അന്വേഷിക്കാൻ വിജിലൻസ് ആൻഡ് കറപ്ഷൻ ബ്യൂറോയ്ക്ക് പരിമിതികളേറെ.
കൈക്കൂലി ഉൾപ്പെടെയുള്ള തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ പരാതികളുടെ അടിസ്ഥാനത്തിൽ പിഎസ്സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണമാകും ഉചിതമെന്ന മന്ത്രിസഭായോഗത്തിലെ ചർച്ചകളാണ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് നീളാൻ ഇടയാക്കിയത്.
പിഎസ്സിയിലെ പ്രമുഖർ ഉൾപ്പെടെ പരീക്ഷാ തട്ടിപ്പിൽ പങ്കാളികളാകുന്നുവെന്ന നിരന്തരമായി ഉയരുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനു തീരുമാനിക്കുന്നത്. കൂടാതെ ഭരണതലത്തിലെ ഉന്നതരുടെ ഗൂഢാലോചനയും ഇതിൽ സംശയിക്കപ്പെടുന്നു. ഇതെല്ലാം അന്വേഷിക്കാനും കുറ്റപത്രം സമർപ്പിക്കാനും ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ മാത്രമേ കഴിയൂവെന്നായിരുന്നു മന്ത്രിമാരുടെ വിലയിരുത്തൽ.
ഉത്തരക്കടലാസ് മാറ്റിയെന്നത് അടക്കമുള്ള പുതിയ പരാതികളും ഇപ്പോഴുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്താൻ റെയ്ഡ് നടത്താനും ക്രൈംബ്രാഞ്ചിനു കഴിയും.