പാലക്കാട്: ചികിത്സാ പിഴവിനെ തുടർന്ന് വലത് കൈ മുറിച്ചുമാറ്റേണ്ടി വന്ന പാലക്കാട് പല്ലശന സ്വദേശിയായ ഒൻപത് വയസുകാരിക്ക് ഇന്ന് കൃത്രിമ കൈ ഘടിപ്പിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 11ന് ആണ് കുട്ടിക്ക് കൃത്രിമ കൈ വയ്ക്കുക.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കുട്ടിക്ക് കൃത്രിമ കൈ വയ്ക്കാനുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതിനെ തുടർന്നാണ് കുട്ടിയെ ചികിത്സയിൽ പ്രവേശിപ്പിക്കുന്നത്.
ഇതേ തുടർന്നുണ്ടായ ചികിത്സ പിഴവിന് പിന്നാലെയാണ് കുട്ടിയുടെ കൈ മുറിച്ചുമാറ്റിയത്. കൈ മാറ്റിവയ്ക്കുന്നതിനുള്ള സാമ്പത്തികം കുടുംബത്തിന് ഇല്ലെന്നും കളക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു.
കുടുംബത്തിന് ആകെ ലഭിച്ചത് 2 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകാതിരുന്നതോടെയാണ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഇടപെടുന്നത്. വി.ഡി. സതീശൻ ഇന്ന് ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിക്കും.