കൊച്ചി: വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) ഭേദഗതി ബില്ലിലൂടെ ജീവകാരുണ്യപ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നത് സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരോടുള്ള ദ്രോഹമാണെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ക്രൈസ്തവസഭകൾ നടത്തുന്ന കാരുണ്യപ്രവർത്തനങ്ങൾ ഭാരതത്തിന്റെ സാമൂഹിക വികസന ചരിത്രത്തിൽ നിർണായകമാണെന്നു ഭരണാധികാരികൾതന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ള വസ്തുതയാണ്.
അശരണർക്കും ആലംബഹീനർക്കുമായി സഭ നടത്തുന്ന അഗതിമന്ദിരങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ, ഭിന്നശേഷി പുനരധിവാസകേന്ദ്രങ്ങൾ, എയ്ഡ്സ് രോഗികളുടെ പരിചരണകേന്ദ്രങ്ങൾ, സൗജന്യ ഡയാലിസിസ് യൂണിറ്റുകൾ തുടങ്ങിയവ ജാതിമത ഭേദമെന്യേ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമേകുന്നുണ്ട്.
തദ്ദേശീയരായ ഉപകാരികളുടെ സഹായത്തിനൊപ്പം വിദേശ ഫണ്ടുകളും ഉപയോഗിച്ചാണ് ഗ്രാമങ്ങളിൽപോലും മികവുറ്റ ആരോഗ്യസേവനങ്ങളും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഉറപ്പാക്കാൻ സഭയ്ക്കു സാധിക്കുന്നത്.
സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ടവരെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനായി നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നടത്തുന്ന ഇത്തരം സേവനങ്ങൾ തടസപ്പെടുത്തുന്നത് പാവപ്പെട്ടവരോടും പാർശ്വവത്കരിക്കപ്പെട്ടവരോടുമുള്ള ദ്രോഹമാണ്.
റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിലെ ചെറിയ കാലതാമസമോ ഓഡിറ്റിംഗിലെ സാങ്കേതികമായ പിഴവുകളോ മുൻനിർത്തി ലൈസൻസ് റദ്ദാക്കുക, ആസ്തികൾ കണ്ടുകെട്ടുക തുടങ്ങിയ കടുത്ത നടപടികൾ സ്വീകരിക്കാനുള്ള നീക്കം സംശയാസ്പദമാണ്. സന്നദ്ധസംഘടനകളുടെയും മതസ്ഥാപനങ്ങളുടെയും സേവനങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്താതെ അവരെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നിയമനിർമാണമാണ് ഉണ്ടാകേണ്ടത്.
ഈ വിഷയം പാർലമെന്റിൽ ചർച്ചയ്ക്കുവരുന്ന സാഹചര്യത്തിൽ കേരളത്തിൽനിന്നുള്ള പാർലമെന്റ് അംഗങ്ങൾ പൊതുനന്മ കണക്കിലെടുത്ത് ചർച്ചകളിൽ ക്രിയാത്മകമായി പങ്കെടുക്കണമെന്നും മേജർ ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.
Tags : Mar Thattil charitable activities disservice syro Malabar Major archbishop