കോഴിക്കോട്: മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന നേതാവ് എം.കെ. മുനീർ. സ്ഥാനാർഥി പട്ടിക മികച്ചതാണെന്നും പാർട്ടി തീരുമാനത്തെ പൂർണമനസോടെ സ്വാഗതം ചെയ്യുന്നുവെന്നും മുനീർ പറഞ്ഞു.
കൊടുവള്ളിയിൽ ഇക്കുറി എം.കെ. മുനീറിന് പകരം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആണ് ലീഗിനായി ജനവിധി തേടുക. പി.കെ. ഫിറോസ് ഉൾപ്പെടെ 25 സ്ഥാനാർഥികളെയാണ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പ്രഖ്യാപിച്ചത്.
യുവാക്കൾക്കും സ്ത്രീകൾക്കും വിവിധ മേഖലകളിൽ നിന്നുള്ളവർക്കും അർഹമായ പരിഗണന നൽകിയ പട്ടികയാണിതെന്ന് എം.കെ. മുനീർ അഭിപ്രായപ്പെട്ടു. ഇത്തവണ താൻ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം പാർട്ടി നേരത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് പകരം വരുന്നത് തികച്ചും യോഗ്യരായ യുവാക്കളാണെന്നും അവർക്ക് എല്ലാ പിന്തുണയും നൽകുമെന്നും മുനീർ അറിയിച്ചു. കോഴിക്കോട് സൗത്തിൽ മത്സരിക്കും എന്നത് പ്രചാരണമായിരുന്നുവെന്നും ശരിയായ കാര്യമല്ലെന്നും മുനീർ കൂട്ടിച്ചേർത്തു.
Tags : mk muneer muslim league pk firoz assembly elections