അറസ്റ്റിലായ ജിജിൽ
പയ്യന്നൂർ: സ്വർണവ്യാപാരിയും കുടുംബവും സഞ്ചരിച്ച കാർ തട്ടിയെടുത്ത് പണവും സ്വർണവും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണപുരം ചെറുകുന്ന് പൂങ്കാവിലെ ആരംഭൻ ഹൗസിൽ ജിജിലിനെയാണ് (കുട്ടു,38) കണ്ണൂർ റൂറൽ എസ്പിയുടെ പ്രത്യേക സംഘം പിടികൂടിയത്. മട്ടന്നൂരിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.
അറസ്റ്റിലായ ജിജിൽ മാനന്തവാടി, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വർണം പൊട്ടിക്കൽ കേസുകളിലെയും പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞമാസം രണ്ടിന് പുലർച്ചെ അഞ്ചിന് ദേശീയപാതയിൽ എടാട്ടായിരുന്നു കേസിനാസ്പദമായ സംഭവം.
തലശേരിയിലേക്ക് വരുന്നതിനിടയിലാണ് മഹാരാഷ്ട്ര സ്വദേശിയായ സ്വർണവ്യാപാരി കുമാർ ജലന്തർ നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറുമാരടങ്ങിയ സംഘം സഞ്ചരിച്ച കാർ അക്രമിസംഘം തട്ടിയെടുത്തു കവർച്ച നടത്തിയത്. കാറിലുണ്ടായിരുന്ന മുപ്പത് പവനോളം സ്വർണവും ഒന്നരക്കോടി രൂപയും ഇവർ കൈക്കലാക്കിയിരുന്നു.
പിന്നീട് ഈ കാർ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ജനവാസരഹിതമായ പ്രദേശത്ത് തകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കേസിൽ മാലൂർ കുണ്ടേരിപ്പൊയിയിലെ അശ്വന്ത് (26), പാപ്പിനിശ്ശേരി കീച്ചേരി അഞ്ചാംപീടിക സ്വദേശി സനു സന്തോഷ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജിജിൽ കൂടി പിടിയിലായതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി ഉയർന്നു.
കവർച്ചയ്ക്ക് ഉപയോഗിച്ച രണ്ട് ഇന്നോവ ഉൾപ്പെടെ മൂന്ന് വാഹനങ്ങളും അന്വേഷണ സംഘം നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഒളിവിലുള്ള മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Tags : HighwayRobbery Payyanur KannurPolice GoldRobbery Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash