കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ചെന്ന കേസിൽ പ്രതികളായ കെഎസ്യു നേതാക്കൾക്ക് ജാമ്യം ലഭിച്ചു. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പ്രതികൾക്കാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യ മന്ത്രിക്കെതിരെ കെഎസ്യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിന് ക്ഷതമുണ്ടായെന്നും വധശ്രമം നടന്നുവെന്നുമാണ് പോലീസ് ചാർജ് ചെയ്ത കേസ്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകാൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലൂടെ നടന്നു വരുമ്പോഴാണ് മന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്.
മന്ത്രിയെ ശാരീരികമായി ആക്രമിച്ചു എന്ന വാദത്തിന് തെളിവായി വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഇത് പ്രോസിക്യൂഷന്റെ വാദങ്ങളെ ദുർബലപ്പെടുത്തിയതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയത്. മന്ത്രിക്കെതിരെ ശാരീരികമായ ആക്രമണം നടന്നതായി ദൃശ്യങ്ങളിലില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെയാണ് രണ്ടാഴ്ചയിലധികമായി തടവിൽ കഴിഞ്ഞിരുന്ന കെഎസ്യു പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്.
Tags : KSU activists Veena George KSU Activists Bail