കൊല്ലം: വയനാട്ടിലെ ദുരന്തബാധിതർക്കു വീടുകൾ നൽകിയ പരിപാടി സർക്കാർ രാഷ്ട്രീയവത്കരിച്ചെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുണ്ടക്കൈ, ചൂരൽമല മേഖലയിൽ സർക്കാർ പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ സ്ഥലം എംഎൽഎയെ അധിക്ഷേപിച്ചതു മര്യാദകേട് ആണെന്നും റവന്യു മന്ത്രി രാജന്റെ പരിഹാസം നിലവാരം ഇല്ലായ്മയാണെന്നും വി.ഡി. സതീശൻ കൊല്ലത്ത് പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
സർക്കാർ വീടുകൾ വച്ചുകൊടുക്കുക മാത്രമാണ് ചെയ്തത്. പ്രതിപക്ഷ എംഎൽഎമാർ ഉൾപ്പെടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത പണം ഉപയോഗിച്ചാണ് അവിടെ വീടുകൾ വച്ചുനൽകിയിരിക്കുന്നത്. കർണാടക സർക്കാരും പണം നൽകി. പദ്ധതിയിൽ എല്ലാവരുടെയും പണമുണ്ട്. പരിപാടി രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്തത്. എല്ലാം ചെയ്തത് സിപിഎം ആണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് വയനാട്ടിൽ നടന്നത്.
ചികിത്സാ സഹായം കൊടുക്കുന്നില്ലെന്നത് ഉൾപ്പെടെ ധാരാളം ആളുകളുടെ പരാതികളാണ് അവിടെ ഇപ്പോഴും നിലനിൽക്കുന്നത്. ദുരന്തം നടന്ന നാൾമുതൽ എന്തിനും ഏതിനും ദുരന്തബാധിതർക്കൊപ്പം നിലകൊണ്ട സ്ഥലം എംഎൽഎയെ കൂലിക്ക് വിളിച്ചുവരുത്തിയ ആളെക്കൊണ്ട് കൂകിവിളിച്ച് ആക്ഷേപിക്കുകയാണ് ചെയ്തത്. ഒരു ജനപ്രതിനിധിയെയും ഇങ്ങനെ അധിക്ഷേപിക്കാൻ പാടില്ല. അത് നോക്കിനിന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഓർത്ത് ഞങ്ങൾ ലജ്ജിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇറക്കുമതി ചെയ്ത പാർട്ടിക്കാരാണ് പ്രശ്നമുണ്ടാക്കിയത്. പരിപാടി രാഷ്ട്രീയപരമായി സർക്കാർ ഉപയോഗിച്ചു. എംഎൽഎയെ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ഒരു സർക്കാർ പരിപാടിയിൽ ആക്ഷേപിച്ചത് നിലവാരം ഇല്ലായ്മയാണ്. കല്ലിനുമേൽ കല്ലുവച്ച് പോകുന്നവരല്ലെന്ന മന്ത്രി കെ. രാജന്റെ പരാമര്‍ശം പിൻവലിക്കണമെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഞങ്ങള്‍ കല്ലുമാത്രം ഇട്ടു പോകുന്നവര്‍ അല്ല എന്നും കല്ലിനുമേലെ കല്ല് വയ്ക്കും എന്നായിരുന്നു മന്ത്രി കെ. രാജൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞത്. റവന്യു മന്ത്രിയുടെ ആക്ഷേപം പിൻവലിക്കണം. സർക്കാർ പരിപാടിക്ക് അന്തസുണ്ടാവണമെന്നു റവന്യു മന്ത്രി കരുതണം.
ദുരന്തബാധിതരായ ആരും എംഎൽഎക്കെതിരേ ഒന്നും ചെയ്തിട്ടില്ല, ആ പരിപാടി വഷളാക്കിയത് കൂലിക്ക് ഇറക്കുമതി ചെയ്ത പാർട്ടിക്കാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കുമെന്നു ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് പറഞ്ഞതിനോടുള്ള മറുപടിയായി ‘ഒന്ന് ചിരിപ്പിക്കാതെ പോടാ ചെക്കാ’ എന്നായിരുന്നു വി.ഡി. സതീശന്റെ മറുപടി.
ഗൾഫിൽ നടക്കുന്ന യുദ്ധം അവിടെ ഉള്ളവർക്കും അവരുടെ ബന്ധുക്കൾക്കും വലിയ പ്രസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കൂടുതൽ ആക്രമണം നടക്കുന്ന സ്ഥലങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ച് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റണം. ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വേണ്ട നടപടികൾ സ്വീകരിച്ച് ഗൾഫിലുള്ള മലയാളി സമൂഹത്തിനു സംരക്ഷണം ഒരുക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
Tags : V.D. Satheesan Providing houses disaster victims political act Congress