തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നു. രഹസ്യകേന്ദ്രത്തിൽവച്ച് തിരുവനന്തപുരം റൂറൽ എസ്പിയാണ് മൊഴിയെടുക്കുന്നത്.
യുവതി വ്യാഴാഴ്ച വൈകുന്നേരം മുഖ്യമന്ത്രിക്ക് നൽകിയ പരാതി പ്രത്യേക കേസായി അന്വേഷിക്കാനാണ് നിലവിലെ തീരുമാനം. അതേസമയം പരാതി വന്നതിനു പിന്നാലെ സത്യം ജയിക്കുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനുശേഷം രാഹുൽ ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങി.
പാലക്കാട്ടെ എംഎൽഎ ഓഫീസും പൂട്ടിയ നിലയിലാണ്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സജീവമായ ഓഫീസിൽ ജീവനക്കാർ ഉൾപ്പെടെ ആരും ഇപ്പോഴില്ല. ഡിവൈഎഫ്ഐ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കണ്ണാടി പഞ്ചായത്തിലായിരുന്നു രാഹുൽ.
എന്നാൽ വൈകുന്നേരത്തോടെ പ്രചാരണത്തിൽനിന്നും പിന്മാറി. നിലവിൽ രാഹുൽ എവിടെയാണെന്ന വിവരങ്ങളൊന്നുമില്ല. കേസിൽ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.