തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് കഴക്കൂട്ടത്തെ സ്പായിൽ വിളിച്ചുവരുത്തി യുവതിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ആലപ്പുഴ മാന്നാര്‍ സ്വദേശിനി അശ്വതി (22)ആണ് അറസ്റ്റിലായത്.
യുവതിയെ പീഡിപ്പിച്ച കേസിൽ നേരത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിലായിരുന്നു. സിപിഎം കല്പന ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ കഠിനംകുളം ഫാത്തിമാപുരത്ത് ജിപ്സന് (35) ആണ് നേരത്തെ പിടിയിലായത്.
ഒറ്റപ്പാലം സ്വദേശിനിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് കഴക്കൂട്ടത്തെ സ്പായില്‍ എത്തിച്ചത് അശ്വതി ആയിരുന്നു. സ്പായിലെത്തിയ യുവതിയെ ജിപ്സന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായാണ് പരാതിയുള്ളത്.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ഉപദ്രവിക്കുകയും ചെയ്തു. അവിടെ നിന്നു രക്ഷപ്പെട്ട യുവതി ബന്ധുവീട്ടിലെത്തുകയും ഭർത്താവിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്നാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
സ്പായിലെ ക്യാമറ പരിശോധിച്ച ശേഷമാണ് ജിപ്സനെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് സ്പായില്‍ ജോലി ചെയ്തിരുന്ന അശ്വതി ഇവരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയത്.
ജിപ്സനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. സ്പാ നടത്തിപ്പുകാരി ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.
Tags : kerala police crime news cpm kazhakkoottam