തിരുവനന്തപുരം: പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമനത്തിനായി പിഎസ്സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തത് പിന്‍വാതില്‍ നിയമനം മൂലമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. റാങ്ക് ലിസ്റ്റിലുള്ളവര്‍ സമര്‍പ്പിച്ച പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ.
തിടുക്കത്തില്‍ തയാറാക്കിയ ഇത്തവണത്തെ ലിസ്റ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ബന്ധുവും കണ്ണൂരില്‍നിന്നുള്ള ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയുമുണ്ട്.
രാഷ്ട്രീയ ശിപാര്‍ശയില്‍ പിആര്‍ഡിയുടെ എംപാനല്‍മെന്റ് ലിസ്റ്റില്‍ കയറിപ്പറ്റിയ പ്രദേശിക വാര്‍ത്താ ശേഖരണത്തിനുള്ള പ്രിസം പദ്ധതിക്കാരെ താല്‍ക്കാലിക ജീവനക്കാരെന്ന പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് പിആര്‍ഡി പരീക്ഷയ്ക്ക് യോഗ്യരാക്കിയത്. ഇങ്ങനെ സര്‍ട്ടിഫിക്കറ്റ് നൽകാന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സര്‍ട്ടിഫിക്കറ്റുകളുടെ നിയമസാധുതയാണ് ട്രിബ്യൂണലില്‍ ചോദ്യം ചെയ്യപ്പെട്ടത്.
തൊട്ടുമുമ്പുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി 2024 ജൂണിലാണ് അവസാനിച്ചത്. എന്നാല്‍ ഈ റാങ്ക് ലിസ്റ്റില്‍നിന്നുള്ള നിയമന നടപടി പൂര്‍ത്തിയാകും മുമ്പ് ഒരു വേക്കന്‍സിപോലും റിപ്പോര്‍ട്ട് ചെയ്യാതെ തന്നെ 2023 ഡിസംബര്‍ 30ന് പുതിയ അപേക്ഷ ക്ഷണിച്ചു. പിആര്‍ഡിയുടെ പ്രതിനിധികളില്ലാതെ പിഎസ്സി അഭിമുഖം നടത്തി. 2026 ഫെബ്രുവരി 25ന് ലിസ്റ്റും തയാര്‍.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പിആര്‍ഡി അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ലിസ്റ്റ് ഉള്‍പ്പെടെ എല്ലാ അനധികൃത - പിന്‍വാതില്‍ നിയമനങ്ങളും കര്‍ശനമായി പുനപരിശോധിക്കുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Tags : PRD postings backdoor Appointment