കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ.എസ്. ബൈജുവിന്റെ സ്വാഭാവിക ജാമ്യഹർജിയിൽ വിധി ഇന്ന്.
ദ്വാരപാലക ശില്പ കേസില്‍ അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹനാണെന്ന് കാട്ടി കഴിഞ്ഞ ദിവസം ജാമ്യഹർജി നല്‍കിയിരുന്നു. ഇന്നലെ വാദം കേട്ട കൊല്ലം വിജലന്‍സ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് ഇന്നു വിധി പറയാന്‍ മാറ്റി.
കട്ടിളപ്പാളി കേസില്‍ ബൈജുവിന് നേരത്തേ ജാമ്യം കിട്ടിയിരുന്നു. എന്നാല്‍ ദ്വാരപാലക ശില്പ കേസില്‍ പ്രതിയായതിനാല്‍ ജയില്‍ മോചിതനായിരുന്നില്ല. ഇന്ന് ദ്വാരപാലക കേസില്‍കൂടി സ്വാഭാവിക ജാമ്യം ലഭിക്കുന്നതോടെ കെ.എസ്. ബൈജുവിന് പുറത്തിറങ്ങാന്‍ സാധിക്കും.
അതേസമയം, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പത്മകുമാറിനും കട്ടിളപ്പാളി കേസില്‍ ജാമ്യം നല്‍കിയിരുന്നെങ്കിലും ദ്വാരപാലക കേസ് ഉള്ളതുകൊണ്ടാണ് റിമാന്‍ഡില്‍ തുടരുന്നത്. ദ്വാരപാലക കേസില്‍ പത്മകുമാറിനെ അറസ്റ്റ് ചെയ്ത് 90 ദിവസം ഈ ആഴ്ച പൂര്‍ത്തിയാകും. തുടര്‍ന്ന് സ്വാഭാവിക ജാമ്യത്തിനുള്ള ഹർജിയുമായി കോടതിയെ സമീപിച്ച് പുറത്തിറങ്ങാം. ഇതുവരെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി ഉള്‍പ്പെടെ ആറ് പ്രതികള്‍ ജാമ്യം ലഭിച്ച് പുറത്തു വന്നിരുന്നു.
Tags : Sabarimala gold theft; K.S. Baiju Sabarimala Gold Pali Sabarimala Swarna Pali bai SIT Kollam Vigilance Court