തിരുവനന്തപുരം: കോർപ്പറേഷനിലെ പട്ടികജാതി വിഭാഗത്തിലെ വനിതകള്‍ക്കായി നടപ്പാക്കിയ സ്വയംതൊഴില്‍ വായ്പാ സബ്‌സിഡി പദ്ധതിയില്‍ വൻ തട്ടിപ്പ് നടത്തിയ കേസില്‍ പ്രധാന പ്രതിയെ വിജിലൻസ് പിടികൂടി. കോർപ്പറേഷനിലെ മുൻ എസ്‌സി പ്രമോട്ടർ എസ്. സിന്ധു (55) ആണ് അറസ്റ്റിലായത്.
2021-22 സാമ്പത്തിക വർഷത്തില്‍ നടപ്പാക്കിയ പദ്ധതിയില്‍ നിന്നുള്ള 75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സംരംഭക ഗ്രൂപ്പുകള്‍ക്ക് സബ്‌സിഡി വിതരണം ചെയ്തതായി വ്യാജരേഖകള്‍ സൃഷ്ടിച്ച്, തുക സിന്ധുവിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനത്തിന്‍റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഇതുകൂടാതെ, പട്ടികജാതി വനിതകള്‍ക്കായുള്ള മറ്റൊരു പദ്ധതിയില്‍ 1.26 കോടി രൂപയും, ജനറല്‍ വിഭാഗം വനിതകള്‍ക്കായുള്ള സംരംഭ പദ്ധതികളില്‍ 1.14 കോടിയും 3.57 കോടിയും രൂപയുടെ ക്രമക്കേടുകള്‍ നടത്തിയ കേസുകളിലും സിന്ധു പ്രതിയാണ്. വർഷങ്ങളായി സഹകരണ സംഘങ്ങളെ മറയാക്കി സബ്‌സിഡി തുക തട്ടിയെടുത്തുവെന്നാണ് കണ്ടെത്തല്‍. ഗുണഭോക്താക്കള്‍ സമർപ്പിച്ച സർട്ടിഫിക്കറ്റുകള്‍ ശേഖരിച്ച് വ്യാജ രേഖകള്‍ സൃഷ്ടിച്ച് തട്ടിപ്പ് നടത്തിയതായും അന്വേഷണത്തില്‍ വ്യക്തമായി.
ഓഡിറ്റ് പരിശോധനയില്‍ ജാതി സർട്ടിഫിക്കറ്റുകളില്‍ ഉണ്ടായ സംശയമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. താലൂക്ക് ഓഫീസില്‍ നടത്തിയ പരിശോധനയില്‍ സർട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പിന്നില്‍ വലിയ സംഘമുണ്ടെന്ന് കണ്ടെത്തി.
ആദ്യം മ്യൂസിയം പൊലീസ് കേസെടുത്തെങ്കിലും പിന്നീട് വിജിലൻസിന് കൈമാറുകയായിരുന്നു. ദീർഘനാളായി തുടരന്വേഷണം മന്ദഗതിയിലായിരുന്ന കേസില്‍ വിജിലൻസ് സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്ന് പ്രതിയെ അറസ്റ്റുചെയ്തു. സിന്ധുവിനെ തിരുവനന്തപുരം വിജിലൻസ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : loan subsidy scheme fraud arrest