തിരുവനന്തപുരം: കേരള സർവകലാശാല തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്എഫ്ഐ നടത്തിയ ആഹ്ളാദ പ്രകടനത്തിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തും. തിങ്കളാഴ്ച രാത്രി പാളയത്താണ് എസ്എഫ്ഐ -കെഎസ്യു സംഘർഷം ഉണ്ടായത്.
പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി. പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിവീശിയിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. കോൺഗ്രസ് അനുകൂല ഫ്ളക്സ് ബോർഡുകൾ എസ്എഫ്ഐ പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചു.
സിപിഎം നേതാക്കളായ എം.വി. ജയരാജനും എ.എ. റഹീമും സ്ഥലത്തെത്തിയാണ് പ്രവർത്തകരെ സ്ഥലത്തുനിന്ന് മാറ്റിയത്. പോലീസ് ഏകപക്ഷീയമായി പെരുമാറിയെന്നും കെഎസ്യു പ്രവർത്തകരുടെ അക്രമം പോലീസ് നോക്കിനിന്നെന്നും എ.എ. റഹീം ആരോപിച്ചു. സംഘർഷത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. മണ്ണന്തല സ്റ്റേഷൻ സിഐയുടെ കൈയൊടിഞ്ഞു.
പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ സന്ദർശിച്ചു. ജനറൽ ആശുപത്രിയിൽ എത്തിയായിരുന്നു സന്ദർശനം. കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് എസ്എഫ്ഐ- കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം ഉണ്ടായത്.
എസ്എഫ്ഐയുടെ ആഹ്ലാദ പ്രകടനത്തിനിടെയാണ് ആദ്യം സംഘര്‍ഷമുണ്ടായത്. കെഎസ്യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നും പോലീസ് വാഹനം ആക്രമിച്ചെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഘർഷം കനത്തതോടെ പോലീസ് തുടർച്ചയായി രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.
Tags : sfi march secretariat clash police