മാഹി: പ്രമുഖ ചെറുകഥാകൃത്തും നാടക രചയിതാവും നോവലിസ്റ്റും സാഹിത്യകാരൻ എം. മുകുന്ദന്റെ ജ്യേഷ്ഠ സഹോദരനുമായ എം. രാഘവൻ (95 ) അന്തരിച്ചു. ഇന്നലെ പുലർച്ചെ 5.30 ന് ഭാരതിയാർ റോഡിലെ സാഹിത്യ തറവാടായ മണിയമ്പത്ത് വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം മാഹി മുനിസിപ്പൽ വാതക ശ്മശാനത്തിൽ നടന്നു.
ഡൽഹിയിലെ ഫ്രഞ്ച് എംബസിയിലെ സാംസ്കാരിക വകുപ്പിൽ ദീർഘകാലം ഉന്നത ഉദ്യോഗസ്ഥനായിരുന്നു. ഫ്രഞ്ചധീന മയ്യഴിയിൽ ഹോട്ടൽ ഉടമയായിരുന്ന മണിയമ്പത്ത് കൃഷ്ണന്റെയും കൊറമ്പാത്തിയമ്മയുടെയും മൂത്ത മകനാണ്. ഭാര്യ: അംബുജാക്ഷി (ഒളവിലം). മക്കൾ: ഡോ. പിയൂഷ് (കോയമ്പത്തൂർ), സന്തോഷ്. മരുമക്കൾ: ഡോ. മൻവീൻ (പഞ്ചാബ്), പ്രഭ (ധർമടം). മറ്റു സഹോദരങ്ങൾ: ശിവദാസ് (റിട്ട. ചീഫ് എൻജിനിയർ ഭക്രാനംഗൽ), എം. വിജയലക്ഷ്മി (ധർമടം), പരേതരായ ബാലൻ (എൻജിനിയർ), കഥാകൃത്ത് എം. ശ്രീജയൻ (പെരിങ്ങാടി) , എഴുത്തുകാരി കൗസല്യ, ദേവകി (മാഹി).
മയ്യഴിയിലെ എക്കോൽ സെംത്രാൽ എ കൂർ കോംപ്ലമാംതേറിൽ നിന്ന് മികച്ച രീതിയിൽ ബ്രവേ പരീക്ഷ പാസായ രാഘവൻ മുംബൈയിലെ ഫ്രഞ്ച് കോൺസുലേറ്റിന്റെ സാംസ്കാരിക വിഭാഗത്തിലും ഡൽഹിയിലെ എംബസിയിലും ജോലി ചെയ്തു. 1983-ൽ എംബസിയുടെ സാംസ്കാരികവിഭാഗം സെക്രട്ടറിയായി ജോലിയിൽനിന്നു വിരമിച്ചു. പിന്നീട് മയ്യഴിയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം സാഹിത്യരചനയിൽ മുഴുകുകയായിരുന്നു. നനവ്, വധു, സെപ്റ്റംബർ അകലയല്ല, ഇനിയുമെത്ര കാതം (ചെറുകഥാസമാഹാരങ്ങൾ), നങ്കീസ്, അവൻ, യാത്ര പറയാതെ, ചിതറിയ ചിത്രങ്ങൾ(നോവലുകൾ), കർക്കിടകം, ചതുരംഗം (നാടകങ്ങൾ), ദോറയുടെ കഥ എന്നിവ പ്രധാനകൃതികളാണ്.
ഡോ. മഹേഷ് മംഗലാട്ട് എഡിറ്റ് ചെയ്ത എം. രാഘവന്റെ സമ്പൂർണ കഥാസമാഹാരവും പുറത്തിറങ്ങിയിട്ടുണ്ട്. ഫ്രഞ്ച് ഭാഷാ പണ്ഡിതനായ അദ്ദേഹം മയ്യഴി അലിയാൻസ് ഫ്രാൻസേസിന്റെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. മയ്യഴിയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ യൂന്യോം ദ് അമിക്കാലിന്റെ പ്രസിഡന്റായിരുന്ന എം. രാഘവൻ മലയാള കലാഗ്രാമത്തിന്റെ ആരംഭകാലം തൊട്ട് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
എസ്.കെ. പൊറ്റെക്കാട്, എം.വി. ദേവൻ, ടി. പത്മനാഭൻ, എം.ടി. വാസുദേവൻ നായർ, എൻ.പി. മുഹമ്മദ്, മാധവിക്കുട്ടി, പുനത്തിൽ കുഞ്ഞബ്ദുള്ള, കാക്കനാടൻ, ഒ.വി. വിജയൻ, എം.ജി.എസ്. നാരായണൻ, നടൻ ഇന്നസെന്റ് തുടങ്ങിയ പ്രമുഖരുമായി ആത്മബന്ധമുണ്ടായിരുന്നു.
ഭാര്യ അംബുജാക്ഷി ഒട്ടുമിക്ക നാടകങ്ങളിലും നായികയായി വേഷമിട്ടിരുന്നു. ഇളക്കങ്ങൾ എന്ന കഥ അതേ പേരിൽ ചലച്ചിത്രമായിട്ടുണ്ട്. ഫ്രഞ്ചിൽനിന്നും ഒട്ടേറെ ചെറുകഥകളും നാടകങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.
പുതുച്ചേരി സർക്കാർ മലയാളരത്നം ബഹുമതി നല്കി ആദരിച്ചു.
2008ലെ നോവലിനുള്ള അബുദാബി ശക്തി അവാർഡ് ‘ചിതറിയ ചിത്രങ്ങൾ’ക്ക് ലഭിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.