തൃശൂർ: ജയസാധ്യത പരിഗണിച്ച് തൃശൂർ ജില്ലയിൽ സിറ്റിംഗ് എംഎൽഎമാർ മത്സരിക്കണമെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിർദേശം. മണലൂർ അടക്കം ടേമിൽ ഇളവു നൽകണമെന്നും എ.സി. മൊയ്തീൻതന്നെ കുന്നംകുളത്തു മത്സരിക്കണമെന്നും സംസ്ഥാന കമ്മിറ്റിക്കു ശിപാർശ. മൊയ്തീൻ ഒഴിയാൻ താത്പര്യമറിയിച്ചെങ്കിലും തള്ളിയെന്നാണു വിവരം.
ആകെയുള്ള 13 സീറ്റിൽ ചേലക്കര, ഗുരുവായൂർ, കുന്നംകുളം, മണലൂർ, പുതുക്കാട്, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ സിപിഎമ്മും തൃശൂർ, ഒല്ലൂർ, കയ്പമംഗലം, നാട്ടിക, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ സിപിഐയും ചാലക്കുടിയിൽ കേരള കോണ്ഗ്രസ് എമ്മുമാണു നിലവിൽ മത്സരിക്കുന്നത്.
നേരത്തേ കുന്നംകുളം, മണലൂർ മണ്ഡലങ്ങളിലൊഴികെ സിറ്റിംഗ് എംഎൽഎമാർ മത്സരിക്കാനായിരുന്നു ആലോചന. കുന്നംകുളത്ത് നിലവിലെ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ, എം. സ്വരാജ് എന്നിവരുടെ പേരുകളും ചർച്ചകളിലെത്തി. എന്നാൽ, ജയസാധ്യത പരിഗണിച്ചു പരീക്ഷണങ്ങൾക്കു മുതിരേണ്ടെന്നാണു തീരുമാനം. പ്രായവും ടേം വ്യവസ്ഥയും കണക്കിലെടുത്ത് മണലൂരിൽ മുരളി പെരുനെല്ലിയുടെ കാര്യത്തിൽ മാത്രമാണ് ആശയക്കുഴപ്പം. ഇവിടെ മുൻ മന്ത്രി സി. രവീന്ദ്രനാഥിനെയും ജില്ലാ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.
2021ലെ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ, ചേലക്കര മണ്ഡലങ്ങളിലേക്കു ജില്ലാ കമ്മിറ്റി നിർദേശിച്ചത് ബേബി ജോണ്, സിറ്റിംഗ് എംഎൽഎ ആയിരുന്ന യു.ആർ. പ്രദീപ് എന്നിവരുടെ പേരുകളായിരുന്നു. എന്നാൽ, എൻ.കെ. അക്ബറിനെയും കെ. രാധാകൃഷ്ണനെയുമാണ് സംസ്ഥാന കമ്മിറ്റി നിർദേശിച്ചത്.
കെ. രാധാകൃഷ്ണൻ ആലത്തൂർ മണ്ഡലത്തിൽനിന്നു പാർലമെന്റിലേക്കു മത്സരിച്ചു ജയിച്ച ഒഴിവിലാണ് പിന്നീടു യു.ആർ. പ്രദീപിനെ പരിഗണിച്ചത്. അവസാന സമയത്തെ മാറ്റങ്ങളുണ്ടായില്ലെങ്കിൽ ആറു സീറ്റിലും സിറ്റിംഗ് എംഎൽഎമാർതന്നെ പോരിനിറങ്ങും.
Tags : CPM CPM district secretariat sitting MLAs Thrissur district Niyama Sabha Election Kerala Assembly election