കൊച്ചി: സൂരജ് ലാമയെന്ന ബെംഗളൂരു സ്വദേശിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മകന് സാന്റോണ്‍ ലാമ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ലാമയെ കുവൈറ്റില്‍ നിന്ന് നാടു കടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഇന്റലിജന്‍സില്‍ നിന്ന് ലഭിച്ച വിവരങ്ങളെന്തെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ന് നെടുമ്പാശേരി വിമാനത്താവള അഥോറിറ്റി വിശദീകരണം നല്‍കും. ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
നാടുകടത്തല്‍ നടപടിക്ക് കേന്ദ്രതലത്തില്‍ പ്രോട്ടോക്കോള്‍ നിലവിലുണ്ട്. സൂരജ് ലാമയുടെ അവശതകളടക്കം വ്യക്തമാക്കി കേന്ദ്ര ഇന്റലിജന്‍സ് കൊച്ചി എയര്‍പോര്‍ട്ട് മാനേജരുമായി ആശയവിനിമയം നടത്തിയതായാണ് ലഭിച്ച വിവരമെന്നും കോടതി വ്യക്തമാക്കി.
ലാമയെ ബെംഗളൂരുവിലേക്കാണ് അയക്കേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ സിയാല്‍ വിശദീകരണം നല്‍കണം. കേന്ദ്ര ഇന്റലിജന്‍സില്‍ നിന്ന് വിവരം ലഭിച്ചിരുന്നെങ്കില്‍ തുടര്‍ നടപടി എന്തായിരുന്നുവെന്നും അറിയിക്കണം.
സൂരജിന്റെ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ എവടെപ്പോയെന്നും കോടതി ചോദിച്ചു. നാടുകടത്തിയതിനെ തുടര്‍ന്ന് എത്തുന്നവരുടെ കാര്യത്തില്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക ഹാജരാക്കിയിരുന്നു.
Tags : Suraj Lama missing case Son petition High Court