അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ യുവതിയെ ഭർത്താവ് കൊന്ന് മൃതദേഹം മരപ്പെട്ടിക്കുള്ളിൽ സിമന്റ് നിറച്ച് ഒളിപ്പിച്ച നിലയിൽ.
എസ്എംഐഎംഇആർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡയറ്റീഷൻ ശിൽപ(39)യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശിൽപയുടെ ഭർത്താവ് വിശാൽ സാൽവി(40)യെ പോലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ 20നായിരുന്നു സംഭവം. ശിൽപയെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി ഭർത്താവ്, മൃതദേഹം മരപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ച് സിമന്റിട്ട് ഉറപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
പ്രതിയുടെ പഴയ വീട്ടിൽ ഈ പെട്ടി ഒളിപ്പിച്ചുവച്ചു. തുടർന്ന് ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, പിന്നീട് പ്രതിതന്നെ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന തരത്തിലുള്ള ഒരു കത്ത് മകൻ വഴി ബന്ധുക്കളിലേക്ക് എത്തിക്കുകയായിരുന്നു.
2010ലാണ് ശിൽപയും വിശാലും വിവാഹിതരായത്. ഇവർക്ക് 18, 13 വയസ് പ്രായമുള്ള രണ്ട് കുട്ടികളുണ്ട്. സമാധാന പൂർണമായ ജീവിതമായിരുന്നു തങ്ങളുടേതെന്നും എന്നാൽ, പതിയെ പതിയെ ഇത് സാഹചര്യം മോശമാകാൻ തുടങ്ങിയെന്നും നിരന്തരം താനും ഭാര്യയും തർക്കത്തിൽ ഏർപ്പെട്ടു തുടങ്ങിയെന്നും സാൽവി കത്തിൽ പറയുന്നു.
ഈ കത്തിൽ തന്റെ ഭാര്യയുടെ മൃതദേഹം എവിടെയെന്നതും സൂചിപ്പിക്കുന്നുണ്ട്. കത്ത് കിട്ടിയ മകൻ വിവരം ബന്ധുക്കളെ വാട്സാപ്പ് വഴി അറിയിക്കുകയായിരുന്നു. തൊഴിലില്ലാതായതോടെയാണ് സാൽവിയും ഭാര്യയും തമ്മിൽ തർക്കം തുടങ്ങിയതെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്.
ആദ്യം ശിൽപ പുറത്തുപോയെന്നായിരുന്നു വീട്ടുകാരെ അറിയിച്ചിരുന്നത്. സംശയം തോന്നിയ ശിൽപയുടെ ബന്ധുക്കൾ നിരന്തരം ചോദ്യം ഉന്നയിച്ചപ്പോൾ അവർ ആശുപത്രിയിൽ പോയെന്നും തിരിച്ചുവന്നില്ലെന്നും മറുപടി നൽകി. തുടർന്ന് ശിൽപയുടെ ബന്ധുക്കൾ ചത്തീസ്ഗഡിൽനിന്ന് സൂറത്തിലെത്തി പോലീസിനെ സമീപിച്ചു.
പരിശോധനയിലാണ് ശിൽപയുടെ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം മരപ്പെട്ടിക്കുള്ളിൽ സിമന്റിട്ട് ഉറപ്പിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.