ഞാൻ ബലിയല്ല സ്നേഹമാണ് ആഗ്രഹിക്കുന്നത് (ഹോസിയ 6:6). ബലികളുടെയും ആത്മീയ അനുഷ്ഠാനങ്ങളുടെയും പരിക്രമണത്തിന് അപ്പുറത്ത് അതിനെയെല്ലാം സാർഥകമാക്കുന്ന ദൈവസ്നേഹത്തിന്റെ സാക്ഷ്യജീവിതമാണ് യഥാർഥ നോന്പ് ചൈതന്യം.
ഈ കാലത്തു വായിക്കപ്പെടുന്ന മറ്റൊരു സുവിശേഷമാണ് ഫരിസേയനും ചുങ്കക്കാരനും പ്രാർഥിക്കാൻ പോയ സന്ദർഭം. ഫരിസേയൻ താൻ ചെയ്ത എല്ലാ കാര്യങ്ങളും ദൈവത്തിന്റെ സന്നിധിയിൽ പറയുന്നു. ആഴ്ചയിൽ അദ്ദേഹം ഉപവസിക്കുന്നു. എല്ലാത്തിന്റെയും ദശാംശം കൊടുക്കുന്നു(ലൂക്ക 18:11-12). പക്ഷേ, ആ ചുങ്കക്കാരനിലേക്കാണ് സുവിശേഷത്തിന്റെ കാമറ തിരിയുന്നത്.
മറക്കാൻ പറ്റുമോ?
ചുങ്കക്കാരൻ ദൂരെ നിന്നു ദൈവത്തിന്റെ മുഖത്തേക്കു നോക്കാൻ പോലും യോഗ്യതയില്ലാതെ പറഞ്ഞു: കർത്താവേ പാപിയായ എന്റെമേൽ കനിയണമേ. തന്റെ പ്രവൃത്തികളിൽ അദ്ദേഹം അവലംബം വയ്ക്കുന്നില്ല, സത്പ്രവൃത്തികളെയും അദ്ദേഹം അവലംബമാക്കുന്നില്ല. സത്പ്രവൃത്തികൾകൊണ്ട് പാപം മറയ്ക്കാൻ പറ്റില്ല.
സത്പ്രവൃത്തികൾ എത്രയുണ്ടെങ്കിലും പാപത്തെ പാപമായി തിരിച്ചറിയുകയും അത് ഏറ്റുപറയുകയും ചെയ്യണമെന്നുകൂടി നോന്പുകാലം നമ്മളെ ഒാർമിപ്പിക്കുന്നു. ദൈവസന്നിധിയിൽ തന്റെ പാപാവസ്ഥകൾ ഏറ്റുപറയുന്ന അവൻ നീതീകരിക്കപ്പെട്ടവനായി എന്നു പറയുന്പോൾ ഫരിസേയൻ നീതീകരിക്കപ്പെട്ടിട്ടില്ല എന്നും ഈശോ പറയുന്നില്ല. അതേസമയം, ഫരിസേയനേക്കാൾ നീതീകരിക്കപ്പെട്ടവനായി ചുങ്കക്കാരൻ വീട്ടിലേക്കു മടങ്ങിയെന്ന് ഈശോ പറയുന്നു (ലൂക്ക 18:14).
പാപബോധം
വചനത്തിൽ പറയുന്നത് അപ്പടി അനുസരിച്ചു ജീവിക്കുന്നതു കാരണം ഫരിസേയനു പാപബോധം നഷ്ടപ്പെട്ടു എന്നതാണ് സത്യം. അതായതു വചനങ്ങൾ പാലിച്ചു ജീവിക്കുന്പോൾ തങ്ങൾക്കു പാപങ്ങൾ ഇല്ലല്ലോ എന്നുള്ള ചിന്ത ചിലർക്കുണ്ടാകും.
ഞാൻ എന്തിനാ പള്ളിയിൽ പോകുന്നത്, എന്തിനാണ് കുന്പസാരിക്കുന്നത്, ഞാൻ പാപം ഒന്നും ചെയ്തിട്ടില്ലല്ലോയെന്നു ചില വ്യക്തികൾ പറയും. ഒരുപക്ഷേ, അവർ പാപം ചെയ്യാത്തതല്ല, പാപബോധം നഷ്ടപ്പെട്ടതാകാം. ഫരിസേയനും പാപബോധം നഷ്ടപ്പെട്ട ആളാണെന്ന് പറയാം. ഇവിടെ ചുങ്കക്കാരന്റെ ഏറ്റുപറച്ചിൽ തന്നെയാണ് സുവിശേഷം വിലമതിക്കുന്നത്. ഏറ്റുപറയുന്നതിനൊപ്പം അതു വെറുത്തുപേക്ഷിക്കാൻകൂടി സത്യസന്ധമായ മനസ്താപം നമ്മെ സഹായിക്കണം.
Tags : Gospel Camera Hridayavazhi Kalvari