കുറ്റ്യാടി: ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാപ്പാ കേസ് പ്രതിയെയും ഇയാളുടെ കൂടെ വാഹനത്തില്‍ ഉണ്ടായിരുന്ന യുവതിയെയും നാട്ടുകാര്‍ വളഞ്ഞിട്ടു തല്ലി. കുറ്റ്യാടി നീലേച്ചുകുന്നില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. മന്താട്ടില്‍ അജ്മലിനെയും (32) ഒപ്പമുണ്ടായിരുന്ന യുവതിയെയുമാണു പോലീസിന്റെ സാന്നിധ്യത്തില്‍ ആള്‍ക്കൂട്ടം മര്‍ദിക്കുകയും വിചാരണ നടത്തുകയും ചെയ്തത്.
യുവാവിന്റെ കൈകാലുകള്‍ കെട്ടിയിട്ടാണു തല്ലിയത്. അടിപിടിക്കേസും മയക്കുമരുന്ന് കച്ചവടവും അടക്കം നിരവധി കേസുകളില്‍ പ്രതിയായ അജ്മലിനെ പോലീസ് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കക്കട്ടിലില്‍ വച്ച് അജ്മലും യുവതിയും സഞ്ചരിച്ച കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് നിര്‍ത്താതെ പോയതിനെത്തുടർന്ന് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ബുധനാഴ്ച ഈ കാര്‍ ആളുകള്‍ കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് അജ്മലിനെ പിന്തുടര്ന്ന് പിടികൂടാന്‍ ശ്രമിച്ചെങ്കിലും അമിതവേഗത്തിൽ ഓടിച്ച കാര്‍ ആംബുലന്‍സില്‍ ഉള്‍പ്പെടെ മൂന്നു വാഹനങ്ങളില്‍ ഇടിക്കുകയും ചെയ്തു. എന്നിട്ടും നിര്‍ത്താതെ പോയ വാഹനം നീലേച്ചുകുന്നില്‍ എത്തിയപ്പോഴാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് ഇയാളെയും യുവതിയെയും കാറില്‍നിന്നു പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. പോലീസ് തടയാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.
ഇവരുടെ കൈയില്‍ മയക്കുമരുന്നുണ്ടായിരുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുകയാണെന്നും സ്ത്രീകള്‍ അടക്കമുള്ളവര്‍ ആരോപിച്ചു. എന്നാല്‍, വാഹനത്തില്‍നിന്നു ലഹരിമരുന്ന് കണ്ടെത്താനായില്ലെന്നു പോലീസ് പറഞ്ഞു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെസംഭവം വിവാദമായിരിക്കുകയാണ്