നമ്മുടെ ആത്മീയ ജീവിതത്തിനു മൂന്നു ഘട്ടങ്ങളുണ്ട്. ഒന്നാമത്തേത് അനുഗ്രഹത്തിന്റെ കാലം. എല്ലാ കാലങ്ങളിലും നമ്മൾ അനുഗ്രഹത്തിലൂടെയാണ് ദൈവവുമായി ചേർന്നുപോകുന്നത്. പക്ഷേ, ചിലർ അനുഗ്രഹത്തിനുവേണ്ടി മാത്രം അവലംബിക്കുന്ന ആഴം കുറഞ്ഞ ആധ്യാത്മികത പിന്തുടരാറുണ്ട്. കഴിഞ്ഞ നാൽപതു വർഷമായി എല്ലാ ദിവസവും മനുഷ്യരുടെ കാര്യങ്ങൾ കേൾക്കുകയും അവരുടെ ആധ്യാത്മിക ജീവിതം വിലയിരുത്തുകയും അവർക്കു നിർദേശങ്ങൾ കൊടുക്കുകയും ചെയ്യുന്ന വ്യക്തിയെന്ന നിലയിൽ ആയിരക്കണക്കിന് ആളുകളെ നിരീക്ഷിച്ചതിൽനിന്നുള്ള നിഗമനമാണിത്.
അഭിഷേകം
രണ്ടാമത്തെ നിരീക്ഷണം ഈ അനുഗ്രഹത്തിന്റെ കാലം കഴിയുന്പോൾ സ്വാഭാവികമായും മനുഷ്യന് അതിന്റെ വളർച്ചയിലെ രണ്ടാമത്തെ ഘട്ടം വരും. നമുക്ക് അതിനെ അഭിഷേകത്തിന്റെ കാലമെന്നു വേണമെങ്കിൽ വിളിക്കാം. കാരണം, ഈ അഭിഷേക മേഖലയിൽ ജീവിക്കുന്നവരെ സംബന്ധിച്ചു പല കാര്യങ്ങളും അവരെ ബാധിക്കാറില്ല അഥവാ ബാധിച്ചതായി അവർക്കു തോന്നാറില്ല. ആത്മാഭിഷേകത്തിന്റെ ഒരു പ്രതിഫലനം. വചനത്തിൽത്തന്നെ ഉണ്ടല്ലോ, നിങ്ങൾ അഗ്നിയിലൂടെ നടക്കും അഗ്നി നിന്നെ വിഴുങ്ങില്ല എന്ന് (ഏശ 43:2). അതായത് വിഴുങ്ങില്ല എന്നാൽ വിഴുങ്ങിയതായി തോന്നില്ല, പൊള്ളലേൽക്കില്ല എന്നർഥം.
കഠോര ജീവിതപ്രശ്നങ്ങളിലൂടെ പോകുന്പോഴും അതിന്റെ ആവിയും പുകയും ഏൽക്കാതെ ദൈവം ഒരുവനെ പരിപാലിച്ചുകൊണ്ടുപോകുന്നതും സുവിശേഷ സാക്ഷിയായി അങ്ങനെയുള്ളവർ ജീവിക്കുന്നതും നാം കാണാറില്ലേ.
ഏതു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നു പരിശോധിക്കാനുള്ള കാലംകൂടിയാണ് നോമ്പുകാലം. കേവലം അനുഗ്രഹത്തിന്റെ കാലം ആണെങ്കിൽ അതൊരു ശൈശവദശയാണ്. വാർധക്യമെത്തിയാലും ചിലർ ആത്മീയതയിൽ ശിശുവായി ജീവിച്ചു മരിച്ചുപോകുന്നതു കാണാം. എന്നാൽ, ആഴമുള്ളതാണ് അഭിഷേകത്തിന്റെ കാലം. കർത്താവുമായി ആത്മബന്ധത്തിൽ ഊന്നിയ ആധ്യാത്മിക ജീവിതം. ഈ അഭിഷേക കാലത്തിന്റെ അവസാനം വ്യക്തികൾക്ക് ആധ്യാത്മിക അധികാരം കിട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവർ മറ്റുള്ളവരുടെ വേദനകളിലും സംഘർഷാത്മക ജീവിതത്തിലും അവരെ ആധ്യാത്മികമായി ഉറപ്പിച്ചു നിർത്താൻ ഈ അധികാരം പ്രയോജനപ്പെടുത്തുന്നതു ശ്രദ്ധിച്ചിട്ടുണ്ട്.
ആധ്യാത്മിക അധികാരം
അതായത്, മൂന്നാമത്തെ കാലം എന്നു പറയുന്നത് ആധ്യാത്മിക അധികാരത്തിന്റെ കാലമാണ്. കർത്താവ് പറഞ്ഞില്ലേ ലൂക്ക 10:19ൽ ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.
പാന്പും തേളും മറ്റുള്ളവരെ വിഷം കുത്തിവച്ചു കൊല്ലുന്നവയാണ്. ചില മനുഷ്യരും അങ്ങനെയാണ്. ഒാഫീസിലും നാട്ടിലും ഒരുപക്ഷേ, വീട്ടിലുമൊക്കെ ഇതുപോലെയുള്ള വ്യക്തികൾ കണ്ടേക്കാം. അവരിൽനിന്ന് അകന്നുനിൽക്കാൻ നമുക്കു തോന്നിയേക്കാം. എന്നാൽ, ആധ്യാത്മിക അധികാരതലത്തിൽ എത്തിയവർ ഇവരെ ഒഴിവാക്കില്ല. മറിച്ച് ആധ്യാത്മിക അധികാരംകൊണ്ടുതന്നെ അവർക്കുമേൽ ചവിട്ടി നടക്കുന്നതു കാണാം.
ആക്രോശിച്ചാലും ചതിച്ചാലും ചതിക്കുഴിയിൽ ചെന്നെത്തിയാലും അവർ ഇവരെ ആശീർവദിക്കുക മാത്രമേ ചെയ്യുകയുള്ളൂ. ഈശോയുടെ സ്നേഹത്താൽ അവരെ പരാജയപ്പെടുത്തുന്ന കാഴ്ച. അനുഗ്രഹത്തിന്റെ കാലത്തു മാത്രമാണോ ജീവിക്കുന്നതെന്നു പരിശോധിക്കുക. അവിടെനിന്ന് അഭിഷേകത്തിന്റെയും ആധ്യാത്മികാധികാരത്തിന്റെയും തലത്തിലേക്കു വളരാൻ ശ്രമിക്കുക. അതിനു ആനുപാതികമായിരിക്കും കർത്താവും നീയും തമ്മിലുള്ള ആത്മബന്ധം.
Tags : Hridayavazhi Kalvari