കൊച്ചി: മാത്യു കുഴല്‍നാടന്‍ ഉയര്‍ത്തിയത് ഗുരുതരമായ ആരോപണമാണെന്നും ഗൗരവമായി അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ നേരത്തെ താന്‍ കേട്ടതാണെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. ശബ്ദരേഖ കേള്‍പ്പിച്ചയാള്‍ തന്നില്ല. തെളിവ് ഇല്ലാത്തതു കൊണ്ടാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്താതിരുന്നത് എന്നാണ് സതീശന്‍ പറയുന്നത്.
മാത്യു കുഴല്‍നാടന്‍ ഉയര്‍ത്തിയത് ഗുരുതരമായ ആരോപണം. ഇത് ഗൗരവമായി അന്വേഷിക്കണം. മന്ത്രി രാജി വയ്ക്കണം. പ്രളയത്തില്‍ എത്ര പേരാണ് മരിച്ചത്. എത്ര പേരാണ് ദുരിതത്തിലായത്. ഇതിനൊക്കെ ആര് കണക്ക് പറയും. മുൻമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് വേറൊരു മന്ത്രി പറയുകയാണ്. രണ്ടും ഒരേ പാര്‍ട്ടിയിലെ മന്ത്രിമാര്‍. ഗുരുതരമായ ആരോപണമാണിതെന്നും സതീശൻ കൂട്ടിച്ചേർത്തു.
'പലരെയും സഹായിക്കാന്‍ വേണ്ടി ഡാം മാനേജ്‌മെന്‍റ് അട്ടിമറിച്ചുവെന്ന് ഈ മന്ത്രിസഭയിലെ ഒരു മന്ത്രി അന്നത്തെ മന്ത്രിസഭയിലെ മന്ത്രിക്കെതിരെ ആക്ഷേപം ഉന്നയിച്ചിരിക്കുകയാണ്. ഞാന്‍ ഈ ശബ്ദരേഖ നേരത്തെ കേട്ടതാണ്. പക്ഷെ ഇത് കേള്‍പ്പിച്ചയാള്‍ എനിക്ക് തന്നില്ല. എന്‍റെ കൈയില്‍ തെളിവ് ഇല്ലാത്തതു കൊണ്ട് ഞാന്‍ ആരോപണം ഉന്നയിച്ചില്ല. ഇത് കൃഷ്ണന്‍കുട്ടിയുടെ ശബ്ദമല്ലെന്ന് തെളിയിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു'- വി.ഡി. സതീശന്‍ പറഞ്ഞു.
അതേസമയം, കേരളത്തെ തകര്‍ത്ത 2018ലെ പ്രളയം മനുഷ്യനിര്‍മിതമെന്ന് ആരോപിച്ചുകൊണ്ടാണ് മാത്യു കുഴല്‍നാടന്‍ കെ. കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തു വിട്ടത്. ഡാമുകള്‍ തുറക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ അഴിമതിയെന്നാണ് ശബ്ദരേഖയില്‍. തോട്ടപ്പള്ളി സ്പില്‍വേ തുറക്കാത്തിരുന്നത് മേരി മാതാ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് വേണ്ടിയാണെന്നും ഇതില്‍ മാത്യു ടി. തോമസിന് പങ്കുണ്ടെന്നുമാണ് കൃഷ്ണന്‍കുട്ടി പറയുന്നത്.
എന്നാല്‍ ശബ്ദരേഖ തന്‍റേതല്ലെന്നും എഐ നിര്‍മ്മിതമാണെന്ന സംശയമുണ്ട് എന്നുമാണ് കൃഷ്ണന്‍കുട്ടി പറയുന്നത്. അങ്ങനെ പറഞ്ഞതായി ഓര്‍മയില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.
ഇതെല്ലാം തെരഞ്ഞെടുപ്പിന് വേണ്ടിയുണ്ടാക്കിയ ഓഡിയോയാണ്. എഐ കൊണ്ട് ആരുടെ സൗണ്ട് പോലും വളരെ ഭംഗിയായി നിര്‍മിക്കും. ഈ ഓഡിയോ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു.
Tags : V.D. Satheesan investigation Mathew Kuzhalnadan allegations