തിരുവനന്തപുരം: കെ പി ഉണ്ണികൃഷ്ണൻ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
പത്രപ്രവർത്തന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മികച്ച ഭരണാധികാരി എന്ന നിലയിൽ അംഗീകരിക്കപ്പെട്ടു. പാർലമെന്റേറിയൻ എന്ന നിലയിൽ ശക്തമായ ഇടപെടലുകൾ ആയിരുന്നു അദ്ദേഹത്തിന്റേതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അമ്പലപ്പുഴ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി അനുശോചിച്ചു.
കേന്ദ്രമന്ത്രിയായിരിക്കെ, ഗള്‍ഫ് യുദ്ധകാലത്ത് ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് അദ്ദേഹം നല്കിയ നേതൃത്വം എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും കേരളത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

കണ്ണൂർ: മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണന്റെ വിയോഗത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അനുശോചനം രേഖപ്പെടുത്തി.
ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ഉണ്ണികൃഷ്ണന്. വടകരയിലെ പാര്‍ലമെന്റംഗം എന്ന നിലയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച അദ്ദേഹം കേന്ദ്രമന്ത്രിയായിരിക്കെ കേരളത്തിന്റെയും പ്രത്യേകിച്ച് മലബാര്‍ മേഖലയുടെയും വികസന കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തി.
മാധ്യമരംഗത്തുനിന്ന് ആര്‍ജിച്ചെടുത്ത അനുഭവസമ്പത്ത് പാര്‍ലമെന്ററി തലത്തില്‍ പ്രയോജനപ്പെടുത്താനും പൊതുരംഗത്ത് മികച്ച നേതൃപാടവം പ്രകടിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. വിപുലമായ സൗഹൃദബന്ധത്തിന് ഉടമകൂടിയായിരുന്നു കെ.പി. ഉണ്ണികൃഷ്ണനെന്നും സണ്ണി ജോസഫ് പറഞ്ഞു.