തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിനും ഗവർണർക്കും കഴിയാതെ വന്നതോടെ ഇരുപക്ഷവും സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നാലെ വന്ന സുപ്രീംകോടതിവിധി ഇരുപക്ഷത്തിനും കനത്ത തിരിച്ചടി.
വിസി നിയമനത്തെ ചൊല്ലി ഗവർണറും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്തെ സർവകലാശാലകളിലേറെയും സ്ഥിരം വൈസ് ചാൻസലർമാരില്ലാത്ത സ്ഥിതിയായിട്ട് നാളുകളേറെയായി. വൈസ് ചാൻസലർ നിയമനത്തിനായുള്ള സേർച്ച് കമ്മിറ്റി രൂപീകരണം ഉൾപ്പെടെ പ്രതിസന്ധിയിലായതിനു പിന്നാലെയാണ് വിഷയം സുപ്രീം കോടതിയുടെ മുന്നിലെത്തിയത്. വിഷയം പരിഗണിച്ച സുപ്രീംകോടതി ആദ്യഘട്ടത്തിൽ സർക്കാരും ഗവർണറും തമ്മിൽ ചർച്ച നടത്തി സമവായത്തിലെത്താൻ നിർദേശിച്ചിരുന്നു. ഇരു കൂട്ടരും തങ്ങളുടെ നിലപാടിൽ ഉറച്ചു നിന്നു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ സ്ഥാനത്തേക്ക് മുഖ്യമന്ത്രി ഗവർണർക്ക് നല്കിയ ലിസ്റ്റിൽ ഡോ. സജീവ് ഗോപിനാഥിന്റെയും ഡോ. സി. സതീഷ്കുമാറിന്റെയും പേരുകളായിരുന്നു ഉൾപ്പെടുത്തിയിരുന്നത്.
എന്നാൽ ഈ ലിസ്റ്റ് മെറിറ്റ് മാനദണ്ഡം പാലിച്ചുള്ളതല്ലെന്ന നിലപാടായിരുന്നു ഗവർണർ രാജേന്ദ്ര അർലേക്കർ സ്വീകരിച്ചത്. സാങ്കേതിക സർവകലാശാല മുൻ വിസി ഡോ. സിസാ തോമസ്, പ്രഫ. പ്രിയ ചന്ദ്രൻ എന്നിവരെ വിസിമാരായി രണ്ടു സർവകലാശാലകളിലും നിയമിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്കി. ഇതോടെയാണ് വീണ്ടും കോടതി ഇടപെടൽ ഉണ്ടായതും രണ്ടു സർവകലാശാലകളിലേയ്ക്കും ഓരോ പേര് ഉൾപ്പെടുത്തി മുദ്രവച്ച കവറിൽ സുപ്രീംകോടതിയിൽ സമർപ്പിക്കാൻ റിട്ട. ജസ്റ്റീസ് സുധാൻഷു ധൂലിയ അധ്യക്ഷനായ സമിതിയോട് കോടതി നിർദേശിച്ചിരിക്കുന്നത്. അടുത്ത ആഴ്ച കേസ് വീണ്ടും പരിഗണിക്കുന്പോൾ സുപ്രീം കോടതി തന്നെ വൈസ് ചാൻസർമാരുടെ നിയമനത്തിൽ തീരുമാനം കൈക്കൊള്ളും.
ഇന്നലെ ഉണ്ടായ കോടതി വിധി ഒരേപോലെ സർക്കാരിനും ഗവർണർക്കും പ്രഹരമാണ്. വൈസ് ചാൻസലർമാരുടെ നിയമനാധികാരി നിലവിലെ ചട്ടപ്രകാരം ഗവർണറാണ്. എന്നാൽ കോടതി വിധിയോടെ ആ അധികാരം എങ്ങനെ വിനിയോഗിക്കാൻ കഴിയുമെന്ന ചോദ്യമുയരുന്നു. മുൻപ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. എം.എസ്. രാജശ്രീയ്ക്ക് വിസി സ്ഥാനം നഷ്ടമായത് അവരെ തെരഞ്ഞെടുക്കാനുള്ള സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി അംഗമായി എന്നതിനാലാണ്. അക്കാഡമീഷ്യനല്ലാത്ത ഒരാൾ അംഗമായി എന്നതിനാലായിരുന്നു രാജലക്ഷ്മിയുടെ നിയമനം അസാധുവായത്.
സുപ്രീംകോടതിവിധിയെ സർക്കാർ സ്വാഗതം ചെയ്യുന്പോഴും മുഖ്യമന്ത്രി ഗവർണർക്കു നല്കിയ ലിസ്റ്റിൽ നിന്നുള്ളവരെയല്ല സുപ്രീംകോടതി നിയമിക്കുന്നതെങ്കിൽ സർക്കാരിന് അത് തിരിച്ചടിയായി വ്യാഖ്യാനിക്കപ്പെടും. അതേപോലെ ഗവർണർ സത്യവാങ്മൂലത്തിൽ നല്കിയ പേരുകൾ പരിഗണിക്കപ്പെട്ടിട്ടില്ലെങ്കിൽ യുജിസി ചട്ടമനുസരിച്ച് വൈസ് ചാൻസലർ നിയമനാധികാരി കൂടിയായ ഗവർണർക്കും അത് കനത്തപ്രഹരമായിരിക്കും.