കണ്ണൂർ: അഞ്ച് മാസമായി കൗണ്സിലറില്ലാത്തൊരു വാര്‍ഡുണ്ട് പയ്യന്നൂര്‍ നഗരസഭയില്‍. തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചുവെങ്കിലും കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതിരുന്നതിനാലാണ് ഈ വാര്‍ഡില്‍ കൗണ്സിലറില്ലാതെ പോയത്.
പയ്യന്നൂര്‍ നഗരസഭയിലെ തെരഞ്ഞെടുപ്പില്‍ 46-ാം വാര്‍ഡായ മട്ടമ്മലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ വി.കെ. നിഷാദാണ് ജയിച്ചത്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴേക്കും 2012ല്‍ പോലീസ് സംഘത്തെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷയില്‍ ജയിലിലായതിനാല്‍ ഡിസംബര്‍ 22ന് കൗണ്‍സിലറായി സത്യപ്രതിജ്ഞ ചൊല്ലാനായില്ല.
തനിക്കെതിരേയുള്ള കോടതി വിധി റദ്ദ് ചെയ്യുന്നതിനായി നിഷാദ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയും ഫലംകാണാതെ വന്നതിനാല്‍ പിന്നീടുള്ള ദിവസങ്ങളിലും സത്യപ്രതിജ്ഞ ചെയ്യാനായില്ല.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ ജയിച്ച സ്ഥാനാര്‍ഥിക്ക് അയോഗ്യത കല്പ്പിക്കപ്പെടുമെന്നും തെരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്യപ്പെടുമെന്നുമാണ് അറിയുന്നത്. എന്നാല്‍ ഇത്തരം സംഭവം അത്യപൂര്‍വമായതിനാല്‍ കേരളത്തില്‍ ഇതുവരെ ഇത്തരമൊരു നടപടിയുണ്ടായിട്ടില്ലെന്നും അറിയുന്നു.
അതേസമയം 46-ാം വാര്‍ഡില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗം സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് ജനുവരിയില്‍ത്തന്നെ ജില്ലാ വരണാധികാരിയായ കണ്ണൂര്‍ ജില്ലാ കളക്ടര്‍ മുഖേന ഇലക്ഷന് കമ്മീഷനെ അറിയിച്ചിരുന്നതായി പയ്യന്നൂര്‍ നഗരസഭാ സെക്രട്ടറി പറഞ്ഞു.
എന്നാല്‍, ഇതുവരെ 46-ാം വാര്‍ഡിലെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയോ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമിറക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ തെരക്കിലായതിനാലായിരിക്കാം നടപടി വൈകുന്നതെനനും അദ്ദേഹം സൂചിപ്പിച്ചു. നിലവില്‍ കൗണ്സിലറില്ലാത്തതിന്റെ ദുരിതമനുഭവിക്കേണ്ടി വന്നത് പ്രസ്തുത വാര്‍ഡിലെ ജനങ്ങളും അവരെ താത്കാലികമായി സഹായിക്കുന്ന തൊട്ടടുത്ത വാര്‍ഡിലെ കൗണ്‍സിലറുമാണ്.
Tags : Payyannur Municipality councilor Ward