ഇഞ്ചിപ്പുൽ
കൊച്ചി: കാട്ടാനശല്യം മൂലം കർഷകർ കൃഷി ഉപേക്ഷിച്ച വനാതിർത്തികളിൽ ഇഞ്ചിപ്പുൽ കൃഷിയിറക്കി സംരക്ഷണമൊരുക്കുന്ന പദ്ധതിയുമായി കേന്ദ്ര കൃഷി വിജ്ഞാന കേന്ദ്രം.
ശാസ്ത്രജ്ഞനും കേന്ദ്ര കൃഷിവിജ്ഞാന കേന്ദ്രം ഡയറക്ടറുമായ ഡോ. ഷിനോജ് സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ കോതമംഗലം വാവേലിയിൽ ഈ പദ്ധതി വിജയകരമായി പരീക്ഷിച്ചു.
ഇവിടത്തെ പുൽത്തൈല നിർമാണ യൂണിറ്റ് സന്ദർശിച്ച മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് ഇതുസംബന്ധിച്ച സാധ്യതകൾ വനം മന്ത്രി ഷിബു ബേബി ജോണുമായി പങ്കിട്ടതിനെത്തുടർന്ന് പദ്ധതി സമർപ്പിക്കാൻ മന്ത്രി വനം വകുപ്പിന് നിർദേശം നൽകി.
ആനകൾക്ക് ഇഷ്ടമില്ലാത്ത ഇഞ്ചിപ്പുൽ കൃഷി ചെയ്താൽ ആ ഭാഗത്തേക്കുള്ള ആനകളുടെ കടന്നുവരവ് നിലയ്ക്കുകയും കാട്ടാനശല്യം അവസാനിക്കുകയും ചെയ്യും. കൃഷി ഉപേക്ഷിച്ച് തരിശായിട്ടിരിക്കുന്ന ഭൂമിയിൽ ഇഞ്ചിപ്പുൽ കൃഷിയിറക്കുന്നതിലൂടെ കർഷകർക്ക് അധികം കൂലിച്ചെലവില്ലാത്ത വരുമാനവുമായി അത് മാറും.
സംസ്കരണ സൗകര്യമൊരുക്കി പുൽത്തൈല നിർമാണം, മൂല്യവർധിത ഉത്പന്നങ്ങളുടെ ബ്രാൻഡിംഗിലൂടെ സംരംഭസാധ്യതകൾ ഒരുക്കൽ എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കെവികെയുടെ പൈലറ്റ് പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കാൻ സംസ്ഥാനസർക്കാരിന്റെ ഈ ഇടപെടലിലൂടെ കഴിയും.
പുൽത്തൈലം ഉത്പാദിപ്പിക്കുന്നതിനൊപ്പം അതുപയോഗിച്ച് ഉത്പന്നങ്ങൾ ഉണ്ടാക്കി വിപണനം നടത്താൻ കർഷകരെ പരിശീലിപ്പിക്കുകയും സമാനമായ പാൽമാറോസാ, സിട്രോണല്ല തുടങ്ങിയ വിളകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ വനാത്തിർത്തികൾ കേന്ദ്രീകരിച്ച് സുഗന്ധ ഗ്രാമം പദ്ധതികൾ കൊണ്ടുവരാനും കഴിയും.
വനാതിർത്തികളിലെ കർഷകരെ കൃഷിഭൂമിയിലേക്കു തിരികെ കൊണ്ടുവരാൻ കഴിയുന്ന മികച്ച പദ്ധതിയാണിതെന്ന് കെ.വി. തോമസ് ചൂണ്ടിക്കാട്ടി.
Tags : WildElephant scheme ICAR cultivation fores fringes