പരമ്പരാഗത രീതിയിൽനിന്ന് മാറി ചിന്തിക്കാൻ നമ്മുടെ രാഷ്ട്രീയ പാർട്ടികൾക്ക് പലപ്പോഴും കഴിയാറില്ല. യുവാക്കൾക്കും വനിതകൾക്കുമെല്ലാം കൂടുതൽ സീറ്റ് നൽകുമെന്നു പറയാറുണ്ടെങ്കിലും പ്രായോഗിക തലത്തിൽ നടപ്പിലാക്കാൻ തടസങ്ങൾ ഏറെയാണ്.
മത, ജാതി, സാമൂഹിക സമവാക്യങ്ങൾ സ്ഥാനാർഥികളെ തീരുമാനിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തുന്നു. ഇതിനിടയിൽ ഫൈറ്റ് ചെയ്താണ് യുവാക്കൾ അവസരം നേടിയെടുക്കുന്നത്. ഇത്തവണ ചെറിയ തോതിലെങ്കിലും മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്.
യുഡിഎഫ് ആണ് ഇക്കുറി യുവാക്കളെ കൂടുതൽ രംഗത്തിറക്കിയിരിക്കുന്നത്. 15ലധികം യുവ സ്ഥാനാർഥികൾ യുഡിഎഫിൽനിന്ന് ജവനിധി തേടുന്നു. ചെറുപ്പക്കാർ മത്സരിക്കുന്ന മണ്ഡലങ്ങളിൽ മത്സരത്തിന്റെ ആവേശം ഏറെ പ്രകടമാണ്. ഈ തെരഞ്ഞെടുപ്പിലെ പ്രമുഖ പാർട്ടികളിലെ യുവസ്ഥാനാർഥികളെക്കുറിച്ച്...
► യുഡിഎഫ് മുത്താര മുതൽ രമ്യ വരെ
28കാരി മുത്താര രാജ് മുതൽ നാൽപതു വയസുള്ള രമ്യ ഹരിദാസ് വരെ 15 പേർ യുഡിഫ് ലിസ്റ്റിൽ യുവസാന്നിധ്യങ്ങളായി ഉണ്ട്. യുഡിഎഫിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് മാവേലിക്കരയിൽ മത്സരിക്കുന്ന കോൺഗ്രസിന്റെ മുത്താര രാജ്. ഇവിടെ മുത്താരയോട് ഏറ്റുമുട്ടുന്നതും യുവസാരഥി തന്നെ. സിപിഎമ്മിന്റെ എം.എസ്. അരുൺകുമാർ.
സിറ്റിംഗ് എംഎൽഎ ആയ അരുൺകുമാർ മണ്ഡലത്തിൽ ഏറെ പോപ്പുലറാണ്. എന്നാൽ മുത്താരയുടെ വരവ് യുഡിഎഫ് കേന്ദ്രങ്ങളിൽ ആവേശം ഉണർത്തിയിട്ടുണ്ട്. നല്ലൊരു മത്സരം കാഴ്ചവയ്ക്കാൻ മുത്താരയ്ക്ക് കഴിയുമെന്ന് യുഡിഎഫ് വിശ്വസിക്കുന്നു. മാവേലിക്കര ജില്ലാ കോടതിയിലെ അഭിഭാഷകയായ മുത്താര എഐസിസി എസ്സി വകുപ്പിന്റെ ദേശീയ കോ- ഓർഡിനേറ്ററാണ്.
ആലപ്പുഴയിൽ മത്സരിക്കുന്ന എ.ഡി. തോമസ്, ബാലുശേരിയിൽ മാറ്റുരയ്ക്കുന്ന വി.ടി. സൂരജ് എന്നിവരാണ് കോൺഗ്രസിന്റെ മറ്റു രണ്ട് യുവമുഖങ്ങൾ. ഇരുവർക്കും പ്രായം മുപ്പത്. മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നും പ്രതികൂല സാഹചര്യങ്ങളോട് ഏറ്റുമുട്ടിയാണ് എ.ഡി. തോമസിന്റെ വരവ്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ ഗൺമാന്റെ മർദനമേറ്റ് വാർത്തകളിൽ സ്ഥാനം പിടിച്ച ഈ ആലപ്പുഴക്കാരൻ കെഎസ്യു ആലപ്പുഴ ജില്ലാപ്രസിഡന്റാണ്.
സിപിഎമ്മിലെ സീനിയർ നേതാവ് ജെ. ചിത്തരഞ്ജനോടാണ് തോമസ് ഏറ്റമുട്ടുന്നത്. ഇടതുകേന്ദ്രമായ ബാലുശേരിയിൽ സിറ്റിംഗ് എംൽഎ ആയ കെ.എം. സച്ചിദേവിനോടാണ് കോൺഗ്രസിന്റെ വി.ടി. സൂരജിന്റെ മത്സരം. കെഎസ്യുവിന്റെ മുന്നണിപ്പോരാളിയായ സൂരജും സിപിഎമ്മിന്റെ യുവമുഖമായ സച്ചിൻദേവും ഏറ്റുമുട്ടുമ്പോൾ ഇടത് കോട്ടയാണെങ്കിലും മികച്ചൊരു പോരാട്ടമാകും അവിടെ അരങ്ങേറുക.
നാദാപുരത്ത് കെ.എം. അഭിജിത്തും പേരാമ്പ്രയിൽ ഫാത്തിമ തഹ്ലിയയും യുഡിഎഫ് നിരയിൽ യുവമുഖങ്ങളായി എത്തുന്നു. ഇരുവരും മത്സരിക്കുന്നത് ഇടതുമുന്നണിയിലെ സീനിയർ നേതാക്കന്മാരോടാണ്. സിപിഐയിലെ മുതിർന്ന നേതാവ് പി. വസന്തത്തെയാണ് അഭിജിത്ത് നേരിടുന്നത്. യൂത്ത് കോൺഗ്രസിന്റെ പ്രമുഖ നേതാവായ അഭിജിത്ത് കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിന് യുഡിഎഫിനു കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാനുള്ള കഠിനശ്രമത്തിലാണ്.
മുസ്ലിം ലീഗിന്റെ തീപ്പൊരി നേതാവ് ഫാത്തിമ ഏറ്റുമുട്ടുന്നത് ഇടത് മുന്നണി കൺവീനർ കൂടിയായ ടി.പി. രാമകൃഷ്ണനോടാണ്. ഇടതിന്റെ ഉറച്ച കോട്ടയെന്നു കരുതുന്ന പേരാമ്പ്രയിൽ ഫാത്തിമയുടെ സാന്നിധ്യം നല്ല മത്സരപ്രതീതി സൃഷ്ടിച്ചിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് കൊടുങ്ങല്ലൂരിൽ ജനവിധി തേടുന്പോൾ മറ്റൊരു യുവ നേതാവ് അബിൻ വർക്കി ആറന്മുളയിൽ മന്ത്രി വീണജോർജിനെ നേരിടുന്നു. രമ്യ ഹരിദാസ്- ചിറയിൻകീഴ്, വി.പി. അബ്ദുൾ റഷീദ് -ധർമടം, പി.എൻ. വൈശാഖ് -വടക്കാഞ്ചേരി, ചാണ്ടി ഉമ്മൻ -പുതുപ്പള്ളി, സുധീർഷ പാലോട് -വാമനപുരം എന്നിവരാണ് കോൺഗ്രസിലെ മറ്റു യുവമുഖങ്ങൾ. മുസ്ലിം ലീഗിൽനിന്ന് പി.കെ. നവാസ്- താനൂർ, ആർഎസ്പിയുടെ വിഷ്ണുമോഹൻ- ഇരവിപുരം എന്നിവരും യുഡിഎഫിന്റെ യുവസാരഥികളാണ്.
► എൽഡിഎഫ് ഏറെയില്ല യുവസാന്നിധ്യം
സിറ്റിംഗ് സീറ്റുകളിലെ യുവാക്കൾ ഒഴിച്ചാൽ ഇടതുമുന്നണി പ്രത്യേകിച്ച് സിപിഎം യുവാക്കൾക്ക് കാര്യമായ പ്രാതിനിധ്യം നൽകിയിട്ടില്ല. മട്ടന്നൂരിൽ മത്സരിക്കുന്ന നാൽപതു പിന്നിട്ട വി. കെ. സനോജ് ആണ് സിപിഎമ്മിന്റെ പുതിയ മുഖം.
സിപിഐ അടൂരിൽ 32കാരിയായ പ്രിജി കണ്ണനും സീറ്റ് നൽകി. കെ.എം. സച്ചിൻദേവ്- ബാലുശേരി, ലിന്റോ ജോസഫ്- തിരുവന്പാടി, ഭഗത് റൂഫസ് -കോവളം, പി. ജിജി- കൊണ്ടോട്ടി, എം.എസ്. അരുൺകുമാർ- മാവേലക്കര, എം. വിജിൻ- കല്യാശേരി എന്നിവരാണ് എൽഡിഎഫിലെ മറ്റു യുവ സ്ഥാനാർഥികൾ.
► ആതിര - ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി
ഏറ്റുമാനൂരിലെ എൻഡിഎ സ്ഥാനാർഥി ആതിര ഡി. നായരാണ് (ട്വന്റി ട്വന്റി) മുന്നണിസ്ഥാനാർഥികളിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ. റോബിൻ രാധാകൃഷ്ണൻ- കുണ്ടറ, ശങ്കു ടി. ദാസ്- ഷൊർണൂർ, അഖിൽ മാരാർ-തൃക്കാക്കര, ശ്യാം. പി. രാജ് തുടങ്ങി പതിനഞ്ചോളം യുവമുഖങ്ങളെ ബിജെപി രംഗത്തിറക്കുന്നുണ്ട്.
► വനിതാ സ്ഥാനാർഥികളിൽ എൽഡിഎഫ് മുന്നിൽ
വനിതകൾക്ക് സീറ്റു നല്കുന്നതിൽ ഇത്തവണയും എൽഡിഎഫ് ആണ് മുന്നിൽ. 18 വനിതകൾ എൽഡിഎഫിൽ മത്സരത്തിനെത്തുന്പോൾ യുഡിഎഫിൽ 12, എൻഡിഎ-16 എന്നിങ്ങനെയാണ് വനിതാ സ്ഥാനാർഥികൾ. എൽഡിഎഫിൽ സിപിഎം 12 വനിതകളെ സ്ഥാനാർഥികളാക്കിയപ്പോൾ സിപിഐ അഞ്ചുസ്ത്രീകൾക്ക് അവസരം നല്കി.
Tags : space Youth Kerala Assembly Election Niyama Sabha Election