‘എരിതീയില്‍ എണ്ണയൊഴിക്കുക’ എന്നൊരു പഴഞ്ചൊല്ലുണ്ട്. ആഗോള എണ്ണ, വാതക വിപണിയെ ആളിക്കത്തിക്കുന്നതാണ് പശ്ചിമേഷ്യയിലെ യുദ്ധം. എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ, കണ്ണുണ്ടായാല്‍ പോരാ കാണണം, കണ്ടറിയാത്തവന്‍ കൊണ്ടറിയും, കൈയൂക്കുള്ളവന് കാര്യസ്ഥന്, കത്തുന്ന പുരയില്‍നിന്നു കഴുക്കോല് ഊരുക തുടങ്ങിയ പഴഞ്ചൊല്ലുകളും മലയാളിക്കു സുപരിചിതമാണ്. അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതോടെ തുടങ്ങിയ ആഗോള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ പഴമൊഴികള്ക്കെല്ലാം സാംഗത്യമുണ്ട്.
ഇന്ത്യയില്‍ സാധാരണക്കാരെ-വരെ ബാധിക്കുന്ന പാചകവാതക ക്ഷാമവും ലക്ഷക്കണക്കിനു മലയാളികളുടെ ജീവശ്വാസമായ ഗള്‍ഫ് രാജ്യങ്ങളിലെ ആക്രമണങ്ങളും പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങളാണ്. കണ്ണൂരിലും കോട്ടയത്തും കൊല്ലത്തും അടക്കം കേരളത്തിലെ സാധാരണക്കാരന്റെ അടുക്കളയിലേക്കും തട്ടുകടകളിലേക്കും വരെ യുദ്ധത്തിന്റെ തീ പടരുകയാണ്. യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോഴേക്കും ലോകമെങ്ങും പ്രശ്നങ്ങളും പ്രതിസന്ധികളും ആശങ്കകളും കൂടുന്നതല്ലാതെ കുറയുന്നില്ല. ഉടനൊരു പരിഹാരം ദൃശ്യവുമല്ല.
► കുരുക്കു മുറുകുന്നു
പശ്ചിമേഷ്യയിലെയും ഗള്‍ഫിലെയും സംഘര്‍ഷം മൂലം ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ പലതാണ്. പെട്രോള്‍, പാചകവാതകം തുടങ്ങിയ ഊര്‍ജ പ്രതിസന്ധി; വിലക്കയറ്റം, രൂപയുടെ മൂല്യത്തകര്‍ച്ച, ഓഹരിവിപണികളിലെ ചാഞ്ചാട്ടം തുടങ്ങിയ സാമ്പത്തിക മേഖലയിലെ തകര്‍ച്ച; വ്യാപാര, ലോജിസ്റ്റിക് തടസങ്ങള്‍; പ്രവാസി സുരക്ഷയും ഇന്ത്യയിലേക്കുള്ള പണമയയ്ക്കലും നേരിടുന്ന വെല്ലുവിളികള്‍ എന്നിവ തുടങ്ങി രാജ്യം നേരിടുന്ന തന്ത്രപരവും നയതന്ത്രപരവുമായ വെല്ലുവിളികള്‍ വരെ പലതിലും കുരുക്കു മുറുകുകയാണ്.
ഇന്ത്യയുടെ നാലു ബില്യണ്‍ ഡോളര്‍ കയറ്റുമതി അപകടത്തിലാണ്.4,00,000 ടണ്‍ ബസുമതി അരി കുടുങ്ങിക്കിടക്കുന്നു. തേയില, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയും തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നു. ഷിപ്പിംഗ് ലൈനുകള്‍ യുദ്ധസാധ്യതാ സര്‍ചാര്‍ജുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കയ്ക്കു ചുറ്റുമുള്ള കപ്പലുകള്‍ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി തിരിച്ചുവിടുന്നതു ഗതാഗത സമയവും ചരക്കുനിരക്കും കൂട്ടും. ഫാര്‍മസ്യൂട്ടിക്കല്‍സിനും മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കും വില കൂടും. രാസവളങ്ങളുടെ ക്ഷാമവും പ്രതിസന്ധിയാകും. ആഗോള യൂറിയയുടെ മൂന്നിലൊന്ന് ഗള്ഫിലൂടെയാണു കടന്നുപോകുന്നത്.
► പ്രവാസികള്‍ ആശങ്കയില്‍
മലയാളികള്‍ അടക്കം ഗള്‍ഫ് മേഖലയിലുള്ള 90 ലക്ഷത്തിലധികം ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയും ഭാവിയും ആശങ്കയിലും അപകടത്തിലുമാണ്. നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായും രണ്ടു ഡസനിലധികം ഇന്ത്യക്കാര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പ്രവാസികള്‍ നാട്ടിലേക്കയയ്ക്കുന്ന പണത്തിന്റെ 38 ശതമാനം ഗള്‍ഫില്‍നിന്നാണ്. യുദ്ധം നീണ്ടാല്‍ പ്രവാസികളുടെ തൊഴില്‍നഷ്ടവും ഇന്ത്യയിലേക്കുള്ള പണത്തിന്റെ വരവില്‍ കുത്തനെ ഇടിവുമുണ്ടാകും.
കേരളത്തിലുള്‍പ്പെടെ ദശലക്ഷക്കണക്കിനു കുടുംബങ്ങളുടെ ഉപജീവനത്തെ ബാധിക്കും. രൂപയുടെ മൂല്യത്തകര്‍ച്ച സര്‍വകാല റിക്കാര്‍ഡിലാണ്. ഡോളറിന് 92.33 രൂപയിലേക്കാണു തകര്‍ന്നത്. ഓഹരിവിപണികളിലും തകര്‍ച്ച തുടങ്ങി. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പോലുള്ള പദ്ധതികളും ഇറാനിലെ ഇന്ത്യയുടെ ചബഹാര്‍ തുറമുഖത്തിലെ പ്രവര്‍ത്തനങ്ങളും നിലച്ചേക്കും.
► കാലിയാകുന്ന സിലിണ്ടറുകള്‍
പാചകവാതക ക്ഷാമം സാധാരണക്കാരുടെ ജീവിതത്തെയാകെ പ്രതിസന്ധിയിലാക്കുകയാണ്. ആശങ്ക വേണ്ടെന്നും ഭീതി പരത്തരുതെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നതു ശരി. ഇതു പറയുമ്പോള്‍ത്തന്നെ, നിയന്ത്രണങ്ങളും ലഭ്യതക്കുറവും വിലകൂട്ടലും കണ്ടില്ലെന്നു നടിക്കാന്‍ സര്‍ക്കാരിനും കഴിയില്ല. കേരളത്തില്‍ 40 ശതമാനത്തിലേറെ ഹോട്ടലുകള്‍ പൂട്ടുകയോ, ഇന്നോ നാളെയോ പൂട്ടുന്ന സ്ഥിതിയിലാവുകയോ ചെയ്തെന്ന് ഹോട്ടലുടമകള്‍ പറയുന്നു. എറണാകുളത്തും കോഴിക്കോട്ടും പ്രശ്നം രൂക്ഷമാണ്. മറ്റിടങ്ങളിലും എല്‍പിജി സിലിണ്ടറുകളുടെ ലഭ്യതയില്‍ കുറവുണ്ട്. ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, കോല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലും വാണിജ്യ സിലിണ്ടറുകള്‍ ആവശ്യത്തിനു കിട്ടാതായി. ഒരാഴ്ചയ്ക്കകം രാജ്യത്തെ 60 ശതമാനം ഹോട്ടലുകള്‍ അടയ്ക്കേണ്ടിവരുമെന്നാണു റിപ്പോര്‍ട്ട്.
കേരളത്തിലെ ഒരു കോടിയോളം വരുന്ന ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കളും ആശങ്കയിലാണ്. പാചകവാതക സിലിണ്ടറുകളുടെ ബുക്കിംഗ് 45 ദിവസത്തില്‍ ഒരിക്കല്‍ ആക്കിയതോടെ വീട്ടമ്മമാരുടെ ഉള്ളിലാണു തീ. നേരത്തെ 25 ദിവസമായിരുന്നു പരിധി. ആശുപത്രികള്‍, വൃദ്ധസദനങ്ങള്‍, ശിശുപരിപാലന കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍, സ്കൂളുകള്‍, ജനകീയ അടുക്കളകള്‍, കാന്റീനുകള്‍, ഫാക്ടറികള്‍, ഐടി പാര്‍ക്ക് പോലുള്ള കേന്ദ്രങ്ങള്‍ എന്നിവ മുതല്‍ ശ്മശാനങ്ങള്‍ വരെ പാചക, പ്രകൃതി വാതകം കിട്ടിയില്ലെങ്കില്‍ പ്രതിസന്ധിയിലാകും.
► കരിഞ്ചന്ത, പൂഴ്ത്തിവയ്പ്
പാചകവാതക വിതരണം ഇന്ത്യയിലാകെ സ്തംഭനത്തിലേക്കു നീങ്ങുകയാണ്. കരിഞ്ചന്തയും പൂഴ്ത്തിവയ്പും വ്യാപകമാകും. വന്‍നഗരങ്ങളില്‍ വാണിജ്യ സിലിണ്ടറുകള്‍ 2,000 മുതല്‍ 3,000 രൂപ വരെ വിലയ്ക്കു നിയമവിരുദ്ധമായി വില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കാറുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയവയുടെ സിലിണ്ടറിനും ക്ഷാമമുണ്ട്. എല്‍പിജി, പിഎന്‍ജി, ഡീസല്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിനു ചെറുകിട വ്യവസായ യൂണിറ്റുകളും പ്രതിസന്ധിയിലേക്കു നീങ്ങി. പൂനയില്‍ മാത്രം അരലക്ഷത്തോളം ചെറുകിട വ്യവസായങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നു മഹാരാഷ്ട്രയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ പ്രതിസന്ധിയെ നേരിടാന്‍ രാജ്യത്തെ ആഭ്യന്തര എല്‍പിജി ഉത്പാദനം 28 ശതമാനം കൂട്ടിയെന്നും ആശങ്ക വേണ്ടെന്നുമാണ് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പാര്‍ലമെന്റില്‍ ഉറപ്പു നല്‍കിയത്. ദരിദ്ര, പിന്നാക്ക വിഭാഗങ്ങളുടെ 33 കോടി വീടുകളിലെ അടുക്കളയില്‍ പാചകവാതക ക്ഷാമം നേരിടേണ്ടി വരില്ലെന്നാണു കേന്ദ്രത്തിന്റെ മറ്റൊരു ഉറപ്പ്. എന്നാല്‍, കോടിക്കണക്കിനു സാധാരണ കുടുംബങ്ങള്‍ക്ക് അത്തരം ഉറപ്പുമില്ല.
► വിലകള്‍ കുതിച്ചുയരും
എല്‍പിജിയുടെ ഏകദേശം 62- 67 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. എല്‍പിജിയുടെയും (ദ്രവീകൃത പെട്രോളിയം വാതകം) അസംസ്കൃത എണ്ണയുടെയും (ക്രൂഡ് ഓയില്‍) 85-90 ശതമാനവും ഹോര്‍മുസ് കടലിടുക്കിലൂടെയാണു വരുന്നത്. ചരക്കുകപ്പലുകളുടെ നീക്കം തടസപ്പെട്ടതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിനു മുകളിലേക്കു കയറി. എല്‍എന്‍ജിയുടെ (ദ്രവീകൃത പ്രകൃതിവാതകം) 55 ശതമാനം ഗതാഗതം ഗള്‍ഫ് വഴിയാണ്.
ഇന്ത്യയിലെ ഇന്ധനസംഭരണശേഷി രണ്ടു മാസത്തേക്കുപോലും തികയില്ല. എല്‍പിജി ശേഖരത്തിന് രണ്ടു ദിവസം മാത്രമേ ദേശീയ ഉപഭോഗം നിലനിര്‍ത്താന്‍ കഴിയൂ. എണ്ണവില പത്തു ശതമാനം കൂടിയാല്‍ പണപ്പെരുപ്പം ഒരു ശതമാനം കൂടുമെന്നാണു കണക്ക്. ജിഡിപി വളര്‍ച്ചയില്‍ 20-25 അടിസ്ഥാന പോയിന്റുകള്‍ (ബിപിഎസ്) കുറയും. ലോജിസ്റ്റിക് ചെലവുകള്‍ കൂടുന്നതോടെ വിമാനക്കൂലി, റോഡ്, റെയില്‍ യാത്രാച്ചെലവുകള്‍ മുതല്‍ വീട്ടുപകരണങ്ങളുടെയും അവശ്യസാധനങ്ങളുടെയും വരെ വില വര്‍ധിക്കും. ഭക്ഷണവിലയും കുതിച്ചുയരും.
► ഭീമാകാരമായ യുദ്ധച്ചെലവ്
ഇറാനെതിരേ തുടങ്ങിയ യുദ്ധത്തിന്റെ ആദ്യ ആറു ദിവസംമാത്രം 11.3 ബില്യണ്‍ ഡോളര്‍ (ഒരു ലക്ഷം കോടിയിലേറെ രൂപ) അമേരിക്കയ്ക്കു ചെലവായെന്നാണ് പെന്റഗണ്‍ വെളിപ്പെടുത്തിയത്. ചുരുങ്ങിയത് 50 ബില്യണ്‍ ഡോളറെങ്കിലും ഇനിയും ചെലവു പ്രതീക്ഷിക്കുന്നു. യുദ്ധ ഒരുക്കങ്ങള്‍ക്കായുള്ള ചെലവുകള്‍ കൂട്ടാതെയാണിത്. ഫെബ്രുവരി 28, മാര്‍ച്ച് ഒന്ന് തീയതികളില്‍ മാത്രം 5.6 ബില്യണ്‍ ഡോളറിന്റെ മിസൈലുകളും റോക്കറ്റുകളും വെടിക്കോപ്പുകളും ചെലവഴിച്ചുവെന്ന് അമേരിക്കന്‍ നിയമനിര്‍മാതാക്കളുമായി നടത്തിയ ബ്രീഫിംഗില്‍ പ്രതിരോധ വിദഗ്ധര്‍ വിശദീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസും വാഷിംഗ്ടണ്‍ പോസ്റ്റും പറയുന്നു.
അനേക വര്ഷങ്ങള്ക്കായി ശേഖരിച്ച പ്രധാന യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചുകഴിഞ്ഞുവെന്നു ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ടിലുണ്ട്. ചെലവുകളേക്കാളേറെ മാരകമാകും അമേരിക്കയും ഇസ്രയേലും ഇറാനും ഗള്‍ഫ് രാജ്യങ്ങളും റഷ്യയും ചൈനയും ഇന്ത്യയും പാക്കിസ്ഥാനും അടക്കമുള്ളവര്‍ നേരിടുന്ന മറ്റു തിരിച്ചടികള്‍. യുക്രെയ്നില്‍ യുദ്ധം തുടങ്ങിയ റഷ്യക്കു നാലു വര്‍ഷം കഴിയുമ്പോഴും കാര്യമായൊന്നും നേടാനായില്ല. പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ ഇറാന് നശിക്കുമ്പോഴും അമേരിക്കയും ഇസ്രയേലും ഗള്‍ഫ് രാജ്യങ്ങളും തിരിച്ചടികളും നഷ്ടങ്ങളും നേരിടുകയാണ്. ഇറാന് യുദ്ധത്തിന്റെ പരോക്ഷ നേട്ടം റഷ്യക്കാണ്. റഷ്യന്‍ എണ്ണ വാങ്ങുന്നതിലെ വിലക്കു അമേരിക്കയ്ക്ക് മാറ്റേണ്ടിവന്നു.
► അരുത്, കൊടുംപാതകം!
പിഞ്ചുകുഞ്ഞുങ്ങളും വിദ്യാര്‍ഥികളും സ്ത്രീകളും അടക്കം നിരപരാധികളെ കൂട്ടക്കൊല ചെയ്യുമ്പോഴും മതവും വര്‍ഗീയതയും പഴയ ചരിത്രവും നിരത്തി ന്യായീകരണത്തിനു ശ്രമിക്കുന്നവരില്‍ മലയാളികള്‍ ഉണ്ടെന്നതാണു കഷ്ടം. ഭീകരതയും യുദ്ധങ്ങളും ആരു ചെയ്താലും എതിര്‍ക്കപ്പെടണം. പഴയ കാര്യം പറഞ്ഞു പുതിയ തെറ്റിനെ വെള്ളപൂശാനുള്ള ശ്രമം കൂടുതല്‍ ആപത്താണ്.
ന്യായീകരണങ്ങള്‍ എന്തായാലും യുദ്ധം മാനവികതയ്ക്കെതിരാണ്. ആയിരക്കണക്കിനു നിരപരാധികളെ കൊന്നൊടുക്കുന്ന, ഒരു പ്രശ്നത്തിനും ശാശ്വത പരിഹാരം ഉണ്ടാകാത്ത, ആരും ജയിക്കാത്ത, ആഗോള സമാധാനവും സുരക്ഷയും തകര്‍ക്കുന്ന യുദ്ധങ്ങള്‍ മനുഷ്യകുലത്തോടു ചെയ്യുന്ന പാതകമാണ്. പുതുതലമുറയ്ക്കായി സമാധാനവും സുരക്ഷയും ഉറപ്പാക്കാനായി കൈകോര്‍ക്കാം.
Tags : stove catches fire Cooking Gas Gas Cylinder West Asia conflict