തോരാമഴയിൽ വിറങ്ങലിച്ച് തീരമേഖല
1567924
Tuesday, June 17, 2025 1:19 AM IST
തൃക്കരിപ്പൂർ: ദിവസങ്ങളായി നിർത്താതെ പെയ്യുന്ന മഴയിൽ തീരമേഖല വെള്ളക്കെട്ടിൽ മുങ്ങി. നിരവധി വീടുകളിലും വെള്ളം കയറിയതോടെ ജനങ്ങൾ ദുരിതത്തിലായി. തീരദേശ മേഖലയിലൂടെ കടന്നു പോകുന്ന ഗ്രാമീണ റോഡുകൾ വെള്ളത്തിനടിയിലായതോടെ ഇരു ഭാഗങ്ങളിലുള്ള ജനങ്ങളുടെ യാത്ര മുടങ്ങിയ നിലയിലാണ്.
ടാറിംഗ് റോഡുകളിൽ പലേടങ്ങളിലും മൂന്നടിയിലധികം വെള്ളം ഉയർന്ന് വെള്ളക്കെട്ട് ദിവസങ്ങളായി തുടരുകയാണ്. നിർത്താതെ പെയ്യുന്ന മഴക്ക് ശമനമില്ലാതെ വെള്ളക്കെട്ടിന് പരിഹാരമാവില്ല എന്നത് ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
പടന്ന പഞ്ചായത്തിലെ നടക്കാവ് ഒടിസി - കാപ്പുകുളം റോഡ്, തൃക്കരിപ്പൂർ നീലംമ്പം- തട്ടിൽ റോഡ്, മീലായാട്ട് കിഴക്കേക്കര അംബേദ്കർ റോഡ്, പേക്കടം തട്ടിൽ റോഡ്, മുജമ്മൽ -ആണ്ടയിൽ റോഡ്, എടാട്ടുമ്മൽ കുണിയൻ റോഡ് എന്നിവയെല്ലാം വെള്ളത്തിനടിയിലായി. നീലംമ്പം- തട്ടിൽ റോഡിൽ ഇരു ഭാഗത്തേയും വയലുകളിൽ നിന്നും വെള്ളം കുത്തിയൊലിച്ച് റോഡിലൂടെ നിറഞ്ഞ് ഒഴുകുകയാണ്.
കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഇന്നലെ പുലർച്ചെ മീലിയാട്ട് കിഴക്കേക്കര അംബേദ്കർ കോളനി റോഡിലെ ചെമ്മങ്ങാട്ട് യശോദയുടെ വീടിന്റെ അടുക്കളയിലേക്ക് വെള്ളം ഇരച്ചു കയറി. റോഡ് കവിഞ്ഞ് എത്തിയ വെള്ളം വീട്ടുകാർക്ക് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിലാണുള്ളത്.
പടന്ന പഞ്ചായത്തിലെ നടക്കാവ് ഒമ്പതാം വാർഡിൽപ്പെടുന്ന ഒടിസി -കാപ്പുകുളം റോഡിലെ ടെയ്ലർ എ.വി. സുധാകരൻ, പെയിന്റർ വി. രമേശൻ, കെ. നബീസ, കെ. ഖദീജ തുടങ്ങിയവരുടെ വീട്ടിലേക്ക് വെള്ളം കയറി. സുധാകരന്റെ വീട്ടുവളപ്പിലെ ചുറ്റുമതിൽ തകർന്നു വീണു. വീടിന് സമീപത്തെ വർക്ക് ഷെഡ് പൂർണമായും വെള്ളം കയറി ഫർണിച്ചറുകളും മരഉരുപ്പടികളും തയ്യൽ മെഷീനുകളും നശിച്ചു.
പെയിന്റർ രമേശൻ വീട് മാറി താമസിക്കേണ്ട അവസ്ഥയിലാണ്. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്തത്ര ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. തൃക്കരിപ്പൂർ വെള്ളാപ്പ് മീലായാട്ട് നിരവധി കുടുംബംഗങ്ങൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. ഇതോടൊപ്പം കയ്യൂർ-ചീമേനി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 10 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.