ജില്ലയിൽ മഴക്കെടുതി തുടരുന്നു
1567925
Tuesday, June 17, 2025 1:19 AM IST
വെളളരിക്കുണ്ട്: വെസ്റ്റ് എളേരി കോട്ടമലയിൽ ശക്തമായ മഴയെ തുടർന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടായി. വാര്യവീട്ടിൽ സിജുവിന്റെ പറമ്പിൽ നിന്നും ഉത്ഭവിച്ച് താഴേക്ക് പതിച്ചു. ഇദ്ദേഹത്തിന്റെ റബർ, കവുങ്ങ് എന്നിവയ്ക്ക് നാശമുണ്ടായിട്ടുണ്ട്. പ്രദേശത്തെ ആളുകളെ മാറ്റിപാർപ്പിച്ചു.
എം. രാജഗോപാലൻ എംഎൽഎ ,തഹസിൽദാർ പി.വി. മുരളി എന്നിവരുടെ സംഘമെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അതിതീവ്ര മഴ വെള്ളരിക്കുണ്ട് താലൂക്കിൽ ഒരു ക്യാമ്പ് തുടങ്ങി.ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി.
പറമ്പ ഗവ. എല്‍പി സ്കൂളില്‍ ഒരു ക്യാമ്പ് ആരംഭിച്ചു. ഇതില്‍ നിലവില്‍ 44 പേര് ഉണ്ട്. ഇതില്‍ 24 പുരുഷന്, 20 സ്ത്രീകളുമാണ്. രണ്ടു ഗര്‍ഭിണികള്‍, 60 വയസിനു മുകളിലുള്ള ഏഴു പേര്, അഞ്ചു വയസില്‍ താഴെയുള്ള രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഏഴു കുട്ടികള്‍ എന്നിവരാണ് ക്യാമ്പിലുള്ളത്. താലൂക്കുകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഭീഷണിയിലുള്ള കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി താമസിക്കുന്നുണ്ട്.
കുമ്പള: ശക്തമായ കാറ്റില്‍ സ്വകാര്യകോളജിന്റെ ഇരുമ്പ് മേല്‍ക്കൂര പറന്നുവന്ന് കുമ്പള ടൗണിലെ റോഡില്‍ പതിച്ചു. ഇന്നലെ പുലര്‍ച്ച 5.30ഓടെയാണ് അപകടം. റോഡില്‍ ആള്‍ക്കാരും വാഹനങ്ങള്‍ ഇല്ലാത്ത് കൊണ്ടു വന്‍ ദുരിതമാണ് ഒഴിവായത്. മുന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോളജിലെ ഇരുമ്പ് ഷീറ്റാണ് കാറ്റില്‍ പറന്നു റോഡിലേക്ക് വീണത്.
മഞ്ചേശ്വരം: ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാവിലെ 10ഓടെ പുത്തിഗെ ധര്‍മത്തടുക്ക തലമുഗറിലാണ് അപകടം. തലമുഗര്‍ സ്വദേശി ഹാരിസ് ആണ് രക്ഷപെട്ടത്. ഹാരിസ് വീട്ടില്‍ നിന്നും ഇറങ്ങവെ കുന്നിടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു.
കാര്‍ നിര്‍ത്തി ഇറങ്ങിയോടിയതിനാല്‍ രക്ഷപെടാനായി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തു കാര്‍ പുറത്തെടുത്തു. മണ്ണിടിഞ്ഞ സ്ഥലത്തിനു താഴെയായി നാലു കുടുംബങ്ങതാമസിക്കുന്നുണ്ട്. കുന്നിടിഞ്ഞതോടെ ഇവരും ഭീതിയിലാണ്. വിവരം അറിയിച്ചിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.