ചെറുവത്തൂർ കുളങ്ങാട്ട് മലയിൽ വിള്ളൽ; സമീപപ്രദേശങ്ങൾ അപകട ഭീതിയിൽ
1568231
Wednesday, June 18, 2025 1:54 AM IST
ചെറുവത്തൂർ: കുളങ്ങാട്ട് മലയിലെ വനമേഖലയിൽ ഭൂമിയിൽ ആഴമേറിയ വിള്ളൽ. താഴെയുള്ള സ്ഥലങ്ങളിലേക്ക് വലിയ അളവിൽ ചെളിവെള്ളവും മണ്ണും ഒഴുകിയിറങ്ങിയതിനെ തുടർന്ന് പരിശോധന നടത്തിയ നാട്ടുകാരാണ് കുന്നിൻമുകളിൽ ആഴത്തിലുള്ള വിള്ളൽ രൂപപ്പെട്ടതായി കണ്ടെത്തിയത്.
കുളങ്ങാട്ട് നെല്ലിക്കാൽ ബസ് സ്റ്റോപ്പിൽ നിന്ന് മുകളിലേക്കുള്ള റോഡിലൂടെയാണ് മണ്ണും ചെളിവെള്ളവും താഴേക്ക് കുത്തിയൊഴുകിയത്. ഇന്നലെ വൈകുന്നേരത്തോടെ വിള്ളലിന് വലിപ്പവും ആഴവുമേറിയത് സമീപ പ്രദേശങ്ങളിലുള്ളവർക്ക് കടുത്ത ആശങ്കയാവുകയാണ്.
റോഡിന്റെ സമീപത്തെ കല്ലുകളും ചരൽമണ്ണും ഇളകിവീണ നിലയിലാണ്. മലയ്ക്ക് സമീപത്തുള്ള അംബേദ്കർ ഉന്നതിയിലെ 16 കുടുംബങ്ങളിൽ നിന്നായി 47 പേരെ കളക്ടറുടെ നിർദേശ പ്രകാരം കാടങ്കോട് ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. അപകട സാധ്യത മുൻനിർത്തി വിള്ളലുണ്ടായ ഭാഗത്തേക്ക് കൂടുതലായി നാട്ടുകാരെത്തുന്നത് വിലക്കി.
രാജ്മോഹൻ ഉണ്ണിത്താൻ എംപി, എം.രാജഗോപാലൻ എംഎൽഎ, കളക്ടർ കെ. ഇമ്പശേഖർ, എഡിഎം പി. അഖിൽ, തഹസിൽദാർ ടി. ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും മലയുടെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ദേശീയ ദുരന്തനിവാരണ സേനയുടെ ചെന്നൈ ആർക്കോണം നാലാം ബറ്റാലിയനിലെ 26 പേരടങ്ങുന്ന സംഘവും വനം, ജിയോളജി, ആരോഗ്യം, വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥരും പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.
കുളങ്ങാട്ട് മലയുടെ വടക്കു ഭാഗത്തുനിന്ന് തിങ്കളാഴ്ച രാത്രി മണ്ണും പാറക്കല്ലുകളും ഇടിഞ്ഞുവീണത് പയ്യങ്കി ജവാൻ നഗറിലെ വീടുകൾക്ക് സമീപത്തേക്കാണ്. വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്ന വീട്ടുകാർ ഉരുൾപൊട്ടൽ ഭീതിയിൽ ഉണർന്നിരുന്നാണ് നേരം വെളുപ്പിച്ചത്.
ജവാൻ നഗറിലെ കാവുട്ടൻ കമലാക്ഷിയുടെ വീടിന്റെ അടുക്കള ഭാഗത്താണ് വലിയ പാറ വന്നു വീണത്. എ.ജി.സുലൈമാന്റെ വീടിനു സമീപത്താണ് മറ്റൊരു കൂറ്റൻ പാറ വീണത്. വീട്ടിൽ തനിച്ച് കഴിയുന്ന കമലാക്ഷിയെയും സുലൈമാൻ, തൊട്ടടുത്ത വീടുകളിലെ കെ. രതീഷ്, വി.കെ. അസൂറാബി എന്നിവരുടെ കുടുംബാംഗങ്ങളെയും ഇവിടെനിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.