കാലവർഷക്കെടുതികൾക്ക് നേരിയ ശമനം; ജില്ലയില്‍ എട്ടിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകള്‍
1568232
Wednesday, June 18, 2025 1:54 AM IST
കാസർഗോഡ്: ജില്ലയിൽ കാലവർഷക്കെടുതികൾക്ക് നേരിയ ശമനം. എട്ടിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളരിക്കുണ്ട് താലൂക്കിൽ മാലോത്ത് വില്ലേജിലെ പറമ്പ ജിഎല്‍പി സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പില്‍ ഏഴുവീതം മുതിര്‍ന്ന പൗരന്മാരും കുട്ടികളും രണ്ട് ഗര്ഭിണികളുമക്കം 44 പേരാണ് ഉള്ളത്. വെസ്റ്റ് എളേരി വില്ലേജിലെ കോട്ടമല എംജിഎം യുപി സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പില്‍ ആറ് കുടുംബങ്ങളില്‍ നിന്നായി ഒന്‍പത് പുരുഷന്മാരും എട്ട് സ്ത്രീകളും ഒരു കുട്ടിയുമടക്കം 18 പേരുണ്ട്.
ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ ആറ് ക്യാമ്പുകളാണുള്ളത്. കാഞ്ഞങ്ങാട് എസ്എന്‍ പോളി ടെക്നിക്കില്‍ ആരംഭിച്ച ക്യാമ്പില്‍ അഞ്ച് കുടുംബങ്ങളില്‍ നിന്നായി നാല് പുരുഷന്മാരും ഏഴ് സ്ത്രീകളും മൂന്ന് കുട്ടികളുമായി 14 പേരാണുള്ളത്. ഹോസ്ദുര്‍ഗ് കടപ്പുറം ജിഎഫ്എല്‍പി സ്കൂളില്‍ മൂന്ന് കുടുംബങ്ങളില്‍ നിന്നായി മൂന്ന് പുരുഷന്മാരും നാല് സ്ത്രീകളുമടക്കം ഏഴ് പേരുണ്ട്.
പുഞ്ചാവി ജിഎല്‍പി സ്കൂളിലെ ക്യാമ്പിൽ 12 പുരുഷന്മാരും 17 സ്ത്രീകളുമായി 29 പേരും കണിച്ചിറ കമ്യൂണിറ്റി ഹാളിലെ ക്യാമ്പില്‍ ആറ് കുടുംബങ്ങളില്‍ നിന്നായി ആറ് പുരുഷന്മാരും എട്ട് സ്ത്രീകളുമായി 14 പേരുമുണ്ട്. ചെറുവത്തൂർ ഗവ. ഫിഷറീസ് വിഎച്ച്എസ് സ്കൂളിൽ ആരംഭിച്ച ക്യാമ്പില്‍ 17 പുരുഷന്മാരും 20 സ്ത്രീകളും നാല് കുട്ടികളുമായി 41 പേരുണ്ട്. പടന്ന ജിയുപി സ്കൂളിലെ ക്യാമ്പില്‍ ആറ് പുരുഷന്മാരും 12 സ്ത്രീകളും മൂന്ന് കുട്ടികളുമായി 21 പേരാണുള്ളത്.
ജില്ലയില്‍ രണ്ടരക്കോടി രൂപയുടെ കൃഷിനാശം
ഈ മാസം ഒന്നു മുതല്‍ 17 വരെയുള്ള കാലയളവിൽ കാലവര്‍ഷക്കെടുതികൾ മൂലം ജില്ലയില്‍ രണ്ടരക്കോടിയിലേറെ രൂപയുടെ കൃഷിനാശം സംഭവിച്ചതായി പ്രാഥമിക കണക്ക്.
ഇതില്‍ പകുതിയിലേറെയും വാഴ കൃഷിയുമായി ബന്ധപ്പെട്ടാണ്. 5466 വാഴ കർഷകർക്ക് 21363 വാഴകളില്‍ നിന്നായി 1.28 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.
തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട് 67.45 ലക്ഷം രൂപയുടെയും റബര്‍ കൃഷി മേഖലയില്‍ 6.98 ലക്ഷം രൂപയുടെയും കമുക് കൃഷിയില്‍ 23.84 ലക്ഷം രൂപയുടെയും നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. പച്ചക്കറി കൃഷിയില്‍ 2.25 ലക്ഷം രൂപയുടെയും നെല്‍കൃഷിയിൽ 6.30 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി.