കുണ്ടുപ്പള്ളിയിലും പടയംകല്ലിലും വീണ്ടും കാട്ടാന കൃഷി നശിപ്പിച്ചു
1568480
Thursday, June 19, 2025 12:59 AM IST
റാണിപുരം: കുണ്ടുപ്പള്ളിയിൽ വീണ്ടും കാട്ടാനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. കുറത്തിപ്പതിയിലെ പി. മോഹനന്റെ പറമ്പിലെ തെങ്ങ്, കവുങ്ങ്, വാഴ കൃഷികളാണ് നശിപ്പിച്ചത്. ഒരു പ്ലാവും വേരോടെ മറിച്ചിട്ടു. രണ്ടുദിവസം മുമ്പും ഇതിനു സമീപം കാട്ടാനയിറങ്ങി നാശം വരുത്തിയിരുന്നു. വനാതിർത്തിയിൽ സൗരോർജ വേലിയുടെ പ്രവൃത്തി പൂർത്തീകരിക്കാൻ ബാക്കിയുള്ള പാറക്കടവ് ഭാഗത്തുനിന്നാണ് ആന കൃഷിയിടങ്ങളിലേക്കെത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.
പ്രദേശത്ത് വനംവകുപ്പിന്റെ ആർആർടി സംഘവും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കണ്ടെത്തിയ മൂന്ന് ആനകളെ കർണാടക വനത്തിലേക്ക് തുരത്തിയിട്ടുണ്ട്. പ്രദേശത്ത് സ്വകാര്യ വ്യക്തികളുടെ എക്കറു കണക്കിന് സ്ഥലം കാടുപിടിച്ചു കിടക്കുന്നത് ആനയടക്കമുള്ള വന്യമൃഗങ്ങൾക്ക് തമ്പടിക്കാൻ സഹായകമാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടി.
മാലോം: പടയംകല്ലിൽ കാട്ടാനഭീതിക്ക് ശമനമില്ല. ചൊവ്വാഴ്ച രാത്രി വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷിനാശം വരുത്തി. പടയംകല്ലിലെ മുഴക്കയിൽ ബാലൻ, മിനി, മുണ്ടക്കൽ ഷാജു എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനക്കൂട്ടമിറങ്ങിയത്. മിനിയുടെ വീടിന്റെ മുറ്റത്തു വരെ ആനയെത്തി.
പറമ്പുകളിലെ തെങ്ങ്, വാഴ, കവുങ്ങ് തുടങ്ങിയ കാർഷിക വിളകളെല്ലാം നിലംപരിശാക്കിയ അവസ്ഥയിലാണ്. ആനക്കൂട്ടം കൃഷിനാശം വരുത്തിയ പ്രദേശങ്ങൾ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, സ്ഥിരം സമിതി ചെയർമാൻ അലക്സ് നെടിയകാലായിൽ എന്നിവരും വനംവകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു.