ജില്ലയിൽ ജോലി ചെയ്യാനെത്തിയത് രണ്ടു ഡോക്ടർമാർ മാത്രം
1568475
Thursday, June 19, 2025 12:59 AM IST
കാഞ്ഞങ്ങാട്: ജില്ലയിൽ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാൻ പിഎസ്സി റാങ്ക് പട്ടികയിൽ നിന്നു നിയമിച്ച 36 പുതിയ ഡോക്ടർമാരിൽ നിന്ന് ജില്ലയിൽ ജോലി ചെയ്യാനെത്തിയത് രണ്ടേ രണ്ടുപേർ മാത്രം. ആകെ 20 പേർ ജില്ലാ മെഡിക്കൽ ഓഫീസിലെത്തി ജോലിക്ക് ചേർന്നെങ്കിലും അതിൽ 18 പേരും പതിവുപോലെ പിജി പഠനത്തിനായി അവധി അപേക്ഷ നല്കി തിരിച്ചുപോയി. യഥാർഥത്തിൽ ജോലി ചെയ്യാനെത്തിയ രണ്ടുപേരിൽ ഒരാൾ പൂടംകല്ല് താലൂക്ക് ആശുപത്രിയിലും അടുത്തയാൾ ബെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലുമാണ് ജോലിയിൽ പ്രവേശിച്ചത്.
കഴിഞ്ഞ വർഷം ജില്ലയിൽ മൂന്ന് ഘട്ടങ്ങളിലായി 227 ഡോക്ടർമാർക്ക് പിഎസ്സി നിയമനം നല്‍കിയിരുന്നെങ്കിലും അതിൽ കഷ്ടിച്ച് ഇരുപതോളം പേർ മാത്രമാണ് ജോലിയിൽ തുടർന്നത്. പകുതിയോളം പേർ ജോലിക്ക് ചേരാനെത്തിയെങ്കിലും മറ്റെല്ലാവരും പിജി പഠനത്തിന്റെ പേരിൽ അവധിയെടുത്ത് മടങ്ങുകയായിരുന്നു. ഡോക്ടർമാർക്ക് ഉപരിപഠന അവധി നിഷേധിക്കാൻ പാടില്ലെന്ന ഉത്തരവുള്ളതിനാൽ ആരോഗ്യവകുപ്പിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകാത്ത നിലയാണ്.
ജില്ലയിൽ സർക്കാർ ഡോക്ടർമാരുടെ ഒഴിവുകളുടെ എണ്ണം 108 ലേക്ക് ഉയരുമ്പോഴാണ് 36 ഒഴിവുകളിലെങ്കിലും പുതിയ നിയമനം നടത്തിയത്. എന്നാൽ, ഇതുമൂലം ഇപ്പോൾ ഫലത്തിൽ നികത്തപ്പെട്ടത് രണ്ട് ഒഴിവുകൾ മാത്രമാണ്. ഡോക്ടർമാരുടെ ക്ഷാമം ജില്ലാ വികസനസമിതി യോഗത്തിലുൾപ്പെടെ ചൂടേറിയ ചർച്ചയായതോടെ കളക്ടർ ഇടപെട്ട് 10 ഡോക്ടർമാരുടെ സ്ഥലംമാറ്റം മരവിപ്പിച്ചിരുന്നു. ഇവരും അടുത്തിടെ താത്കാലിക നിയമനം നല്കിയ 22 പേരുമുള്ളതിനാൽ ആകെ 108 ഒഴിവുകളിൽ 76 എണ്ണമാണ് ഇപ്പോൾ നികത്തപ്പെടാതെ കിടക്കുന്നത്. രണ്ട് പുതിയ ഡോക്ടർമാർ കൂടി വന്നതോടെ ഇത് 74 ആകും.
ബേഡഡുക്ക താലൂക്ക് ആശുപത്രിയിലും വോർക്കാടി, ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രങ്ങളിലുമാണ് സ്ഥലംമാറ്റം മരവിപ്പിച്ച ഡോക്ടർമാർ ജോലിചെയ്യുന്നത്. വിടുതൽ നല്‍കുന്നത് അനിശ്ചിതകാലത്തേക്ക് നീണ്ടുപോയാൽ അവർ കോടതിയെ സമീപിച്ച് വിടുതൽ വാങ്ങി പോകാനാണ് സാധ്യത. അപ്പോൾ ഒഴിവുകളുടെ എണ്ണം ഇനിയും കൂടും.
ഡോക്ടർമാരില്ലാത്തതിനാൽ കാഞ്ഞങ്ങാട് ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലുൾപ്പെടെ രാത്രികാല പരിശോധനകൾ നിർത്തിയ നിലയിലാണ്. കാസർഗോഡ്, വയനാട്, ഇടുക്കി ജില്ലകളിൽ സർക്കാർ ഡോക്ടർമാരെ പിടിച്ചുനിർത്താൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നല്കിയ മാതൃകയിൽ പ്രത്യേക ആനുകൂല്യങ്ങളും പാക്കേജുകളും അനുവദിക്കണമെന്ന് വിവിധ സംഘടനകൾ പലതവണ ആവശ്യപ്പെട്ടിട്ടും ഇടതുസർക്കാർ ഇതു കേട്ടഭാവം നടിച്ചിട്ടില്ല.
ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണം: ബിജെപി
കാസര്‍ഗോഡ്: പിഎസ്സി നിയമന ഉത്തരവ് ലഭിച്ച 36 പേരില്‍ 19 ഡോക്ടര്‍മാര്‍ മാത്രം ജോയിന്‍ ചെയ്യുകയും അതില്‍ രണ്ട് പേരൊഴികെ ബാക്കി 17 പേരും ഉപരിപഠനത്തിനായി അവധിയില്‍ പ്രവേശിക്കുകയും ചെയ്ത സാഹചര്യത്തില്‍, ജില്ലയില്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്താന്‍ സാധിക്കാത്ത സാഹചര്യം ദൗര്‍ഭാഗ്യകരമാണെന്നും ആരോഗ്യവകുപ്പ് പകരം നടപടി സ്വീകരിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി ആവശ്യപ്പെട്ടു.
ജില്ലയിലെ അടിസ്ഥാന സൗകര്യമേഖലയിലെ പിന്നാക്കാവസ്ഥയാണ് ഇതര ജില്ലകളില്‍ നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ഈ സമീപനത്തിന് കാരണം. ഈ പ്രതിസന്ധിക്ക് ഉത്തരം പറയേണ്ടത് ഇടത്-വലത് മുന്നണികളാണ്. സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി കാസര്‍ഗോഡിനോടുള്ള സമീപനം തിരുത്താന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ തയാറാകണമെന്നും അശ്വിനി ആവശ്യപ്പെട്ടു.