തെരഞ്ഞെടുപ്പു തലേന്നത്തെ വായ്വിട്ട വാക്കുകൾ
Thursday, June 19, 2025 3:01 AM IST
സാബു ജോണ്
തിരുവനന്തപുരം: ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുടെ പേരിൽ യുഡിഎഫിനെ പ്രതിരോധത്തിലാക്കാൻ തുനിഞ്ഞിറങ്ങിയ എൽഡിഎഫിന്, തെരഞ്ഞെടുപ്പുതലേന്ന് ആർഎസ്എസ് കൂട്ടുകെട്ടിന്റെ വെളിപ്പെടുത്തൽ വിനയായി.
ആർഎസ്എസുമായി ചേർന്നു പ്രർത്തിച്ചിട്ടുണ്ടെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അഭിമുഖത്തിൽ പറഞ്ഞത് നിശബ്ദപ്രചാരണ ദിവസം നിലമ്പൂരിൽ എൽഡിഎഫിനെ വല്ലാതെ വെട്ടിലാക്കി.
സ്വന്തം പ്രസ്താവന തള്ളിപ്പറഞ്ഞ് എം.വി. ഗോവിന്ദൻതന്നെ ഇന്നലെ രാവിലെ രംഗത്തിറങ്ങിയെങ്കിലും അതു വേണ്ടത്ര ഫലിച്ചില്ല. ഇതിനിടെ, ഗോവിന്ദന്റെ വാക്കുകളോടുള്ള അതൃപ്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം വിളിച്ചുചേർത്ത് ആർഎസ്എസ് വിരോധം പരസ്യമായി പ്രഖ്യാപിച്ചു.
ആർഎസ്എസുമായി ഇന്നലെയും ഇന്നും നാളെയും ഒരു ബന്ധവും ഉണ്ടാകില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, ആർഎസ്എസ് ബന്ധം കോണ്ഗ്രസിനാണെന്നു സ്ഥാപിക്കാൻ വാർത്താസമ്മേളനത്തിൽ ഏറെസമയം ചെലവഴിച്ചു. പരാജയം ഉറപ്പായപ്പോൾ ആർഎസ്എസിന്റെ വാതിലിൽ കോളിംഗ് ബെൽ അടിച്ചു എന്നായിരുന്നു ഗോവിന്ദന്റെ പ്രസ്താവനയെക്കുറിച്ചുള്ള ഷാഫി പറമ്പിലിന്റെ രസകരമായ പരിഹാസം. ഗോവിന്ദന്റെ പ്രസ്താവന ബിജെപി വോട്ടുകൾ ലക്ഷ്യംവച്ചുള്ളതാണെന്ന പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തു വന്നു.
ഹിന്ദു മഹാസഭയുടെ പിന്തുണ, പിന്നീടിപ്പോൾ ആർഎസ്എസിനെ സുഖിപ്പിക്കുന്ന പ്രസ്താവന. സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന നിലയ്ക്കുള്ള യുഡിഎഫ് പ്രചാരണത്തിനു വിശ്വാസ്യതയായെന്ന മട്ടിലായിരുന്നു യുഡിഎഫ് ക്യാമ്പിലെ പ്രതികരണം. അതിന്റെ അപകടം എൽഡിഎഫ് നേതൃത്വത്തിനു മനസിലായി. അതുകൊണ്ടാണു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തിറങ്ങിയതും പ്രതിരോധമൊരുക്കാൻ ശ്രമിച്ചതും.
മതരാഷ്ട്രവാദികളായ ജമാ അത്തെ ഇസ്ലാമിയുമായി യുഡിഎഫ് കൂട്ടുകൂടുന്നു എന്ന പ്രചാരണമാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടങ്ങളിൽ ഉന്നയിച്ചിരുന്നത്. മുമ്പു പതിറ്റാണ്ടുകളോളം സിപിഎം ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചിരുന്നതിന്റെ തെളിവുകൾ പുറത്തുവിട്ട് യുഡിഎഫ് മറുപടി നൽകി.
പിഡിപി പിന്തുണ എൽഡിഎഫിനാണെന്നും അവർ ചൂണ്ടിക്കാട്ടി. ജമാ അത്തെ ഇസ്ലാമി മതരാഷ്ട്ര വാദികളാണെന്നും പിഡിപി പീഡിതരുടെ പാർട്ടിയാണെന്നുമായിരുന്നു എം.വി. ഗോവിന്ദന്റെ വ്യാഖ്യാനം. ഇതിന്റെ പേരിലുള്ള വാദപ്രതിവാദങ്ങൾ അവസാനദിവസങ്ങളിലും മുറുകിവരുമ്പോഴാണ് പാർട്ടി സെക്രട്ടറിതന്നെ പുതിയ വിവാദത്തിന്റെ കെട്ടഴിച്ചു വിട്ടത്.
ഗോവിന്ദൻ നിഷേധിച്ചെങ്കിലും ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും കറങ്ങുന്നുണ്ട്. ഈ പ്രസ്താവന എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു സാധ്യതകളെ എത്രമാത്രം ബാധിച്ചു എന്നറിയണമെങ്കിൽ തെരഞ്ഞെടുപ്പുഫലം വരെ കാത്തിരിക്കണം.
ഏതായാലും ഇതു വോട്ടർമാരെ സ്വാധീനിക്കാൻ പ്രാപ്തിയുള്ളതാണെന്ന് എൽഡിഎഫ്, സിപിഎം നേതൃത്വങ്ങൾ തിരിച്ചറിയുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രതികരണംതന്നെ അതിന് ഉദാഹരണമാണ്.