മാരാംകുളം കുടിവെള്ള പദ്ധതിക്കു തുടക്കം
1301257
Friday, June 9, 2023 12:43 AM IST
പടിയൂർ: ഒരുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് നിർമിച്ച് 13 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മാരാംകുളം കുടിവെള്ള പദ്ധതിക്കു തുടക്കം. ജില്ലാ പഞ്ചായത്തിന്റെ 22 ലക്ഷം, ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ചുലക്ഷം, ഗ്രാമപ്പഞ്ചായത്തിന്റെ 14 ലക്ഷം എന്നിങ്ങനെ 41 ലക്ഷം രൂപ ചെലവിട്ടാണു പദ്ധതി പൂർത്തിയാക്കിയത്.
പടിയൂർ പഞ്ചായത്തിന്റെ തെക്കൻമേഖലകളായ കോങ്ങാടൻ തുരുത്ത്, മുഴുവഞ്ചേരി തുരുത്ത്, കെട്ടുചിറ, മതിലകം കടവ്, പണ്ടാരത്തറ, എന്നിവിടങ്ങളിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമുണ്ടാക്കാൻ 2005-06 വാർഷിക പദ്ധതിയിലുൾപ്പടുത്തി ജില്ലാ പഞ്ചായത്തു മാരാംകുളത്തിനു സമീപം 15 ലക്ഷം രൂപ ചെലവിട്ടാണു ടാങ്ക് നിർമിച്ചത്. പദ്ധതി വൈകുന്നതിനെതിരെ 2012 ൽ അന്നത്തെ പഞ്ചായത്തംഗം സുനന്ദ ഉണ്ണികൃഷ്ണൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു പരാതി നൽകി.
കമ്മീഷൻ ജില്ലാ പഞ്ചായത്തു സെക്രട്ടറിയെയും വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനീയറെയും വിളിച്ചു വരുത്തി അടിയന്തിരമായി പദ്ധതി പൂർത്തീകരിച്ച് അറിയിക്കണമെന്ന് ഉത്തരവിട്ടു. വീണ്ടും വൈകിയതോടെ 2021 ൽ മുൻ പഞ്ചായത്തംഗം സി.എം. ഉണ്ണികൃഷ്ണൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്കു പരാതി നൽകി.
പദ്ധതിക്കായി 2016 ൽ ജില്ലാ പഞ്ചായത്ത് വാട്ടർ അഥോറിറ്റിയിൽ 23 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്തിരുന്നു. പദ്ധതിക്കാവശ്യമായ റോഡ് കട്ടിംഗിന് പൊതുമരാമത്ത് വകുപ്പ് അനുവാദം നൽകാഞ്ഞതിനെത്തുടർന്ന് ജില്ലാ പഞ്ചായത്ത് തുക തിരിച്ചെടുത്തു. പിന്നീട് പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യപ്രകാരമാണ് ഈ വർഷം ആദ്യം ജില്ലാ പഞ്ചായത്തും തുക അനുവദിച്ച് പൈപ്പിടൽ അടക്കമുള്ള നടപടികൾ ആരംഭിച്ചത്. മാരാംകുളം പരിസരത്തു നടന്ന ചടങ്ങിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെന്പർ ഷീല അജയ്ഘോഷ്, പഞ്ചായത്ത് സെക്രട്ടറി വി.എ. ഷാജൻ എന്നിവർ പങ്കെടുത്തു.