തന്റെ പേരിൽ പണപ്പിരിവ് നടത്താൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രേണു സുധി രംഗത്ത്. തന്റെ അറിവോ സമ്മതത്തോടുകൂടിയോ അല്ല ഇത്തരം പിരിവുകൾ നടക്കുന്നതെന്നും ദയവുചെയ്ത് തന്റെ പേരിൽ ആരും പണം പിരിക്കരുതെന്നും രേണു സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.
രേണുവിന്റെ രോഗാവസ്ഥയെ മുൻനിർത്തി സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കും സാമ്പത്തിക പിരിവുകൾക്കുമെതിരെയാണ് ഇവർ രംഗത്തുവന്നത്.
കാൻസർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്ന സാഹചര്യത്തിൽ തുടർച്ചയായ ചികിത്സയ്ക്കായി വലിയ തുക ആവശ്യമുണ്ട്. എന്നാൽ ഇതിനായി താൻ ആരെയും പിരിവിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും സഹായിക്കാൻ താല്പര്യമുള്ളവർ തന്റെ ഔദ്യോഗിക പേജിൽ നൽകിയിട്ടുള്ള നമ്പറിലൂടെ മാനേജർ കരിഷ്മയെ നേരിട്ട് ബന്ധപ്പെടണമെന്നും രേണു അറിയിച്ചു.
‘‘എന്റെ പേരിൽ എവിടെയെങ്കിലും പിരിവ് നടത്തുന്നത് കണ്ടാൽ അത് ഞാൻ അറിഞ്ഞുകൊണ്ടല്ല. രോഗബാധ മാറിൽ മാത്രമല്ല, കഴല, കക്ഷം, ഹൃദയത്തിലെ മസിൽ തുടങ്ങിയ ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്.
ചികിത്സാച്ചെലവുകൾ കണ്ടെത്താനാണ് ഞാൻ യൂട്യൂബ് ചാനലുമായി മുന്നോട്ട് പോകുന്നത്. പ്രേക്ഷകർ എന്റെ ചാനൽ കണ്ട് സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത്.’’ രേണു സുധി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ ആദരാഞ്ജലി പോസ്റ്റുകൾക്കെതിരെയും രേണു ശക്തമായി പ്രതികരിച്ചു. തനിക്ക് പ്രായപൂർത്തിയാകാത്ത ഒരു കുഞ്ഞുമകനുണ്ടെന്നും തന്നെ സ്നേഹിക്കുന്ന ഒട്ടനവധി ആളുകളുണ്ടെന്നും ഓർമിപ്പിച്ച രേണു, ഇത്തരം വ്യാജ വാർത്തകൾ അവരെ കടുത്ത മാനസിക വിഷമത്തിലാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.
തനിക്ക് പഴയതുപോലെ ഓടിനടക്കാൻ ആഗ്രഹമുണ്ടെന്നും, അതിനായി എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയുമാണ് താൻ ഈ ഘട്ടത്തിൽ പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞാണ് രേണു വീഡിയോ അവസാനിപ്പിച്ചത്.
Tags : Renu Sudhi disease cancer