ചിത്രത്തിന്റെ പോസ്റ്റർ
തിയറ്ററിൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ കഴിയാതെ പോയ ഗീതു മോഹൻദാസ് ചിത്രത്തിന് ഇപ്പോൾ ഒടിടിയിലും തിരിച്ചടി. ഡിജിറ്റൽ റൈറ്റ്സിലും കനത്ത പ്രതിസന്ധിയാണ് ഗീതുവും യാഷും നേരിടുന്നത്.
റിലീസിന് മുൻപ് 150 കോടി രൂപയുടെ ഒടിടി ഓഫർ ലഭിച്ചിരുന്ന ചിത്രത്തിന് ബോക്സ്ഓഫിസിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഇപ്പോൾ ലഭിക്കുന്നത് വെറും 30 കോടി രൂപയുടെ ഓഫർ മാത്രമാണെന്നാണ് റിപ്പോർട്ടുകൾ.
യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രം കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമിച്ചത്.
ഏകദേശം 500 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രത്തിന് റിലീസിന് മുൻപ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം 150 കോടി രൂപ ഓഫർ ചെയ്തിരുന്നു. എന്നാൽ തിയറ്ററുകളിൽ ചിത്രം വൻ ഹിറ്റാകുമെന്നും റിലീസിന് ശേഷം ഡിജിറ്റൽ റൈറ്റ്സ് 200 കോടിക്ക് മുകളിൽ വിറ്റഴിക്കാമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു യഷും അണിയറ പ്രവർത്തകരും. തുടർന്ന് തുടക്കത്തിൽ ലഭിച്ച 150 കോടിയുടെ ഓഫർ നിർമാതാക്കൾ നിരസിക്കുകയായിരുന്നു.
എന്നാൽ, തിയറ്ററുകളിൽ ചിത്രം പ്രതീക്ഷിച്ച മുന്നേറ്റം നടത്താതെ പോയതോടെ ഒടിടി പ്ലാറ്റ്ഫോമുകൾ ഓഫർ തുക കുത്തനെ കുറച്ചു. നിലവിൽ എല്ലാ ഭാഷകളിലെയും സ്ട്രീമിംഗ് അവകാശങ്ങൾക്കായി 30 കോടി രൂപ വരെ മാത്രമാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വാഗ്ദാനം ചെയ്യുന്നത്. പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീ5 ആണ് ഇതിൽ പ്രധാന ഓഫർ നൽകിയിട്ടുള്ളതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Tags : toxic movie geethu mohandas yaash cinema