കോൽക്കത്ത: പശ്ചിമ ബംഗാളിലെ എല്ലാ സർക്കാർ സ്കൂളുകളിലെയും പ്രഭാത അസംബ്ലികളിൽ ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കി പശ്ചിമ ബംഗാൾ സർക്കാർ ഉത്തരവിറക്കി.
സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപുള്ള പ്രഭാത പ്രാർത്ഥനയ്ക്കൊപ്പം വന്ദേമാതരം പൂർണമായും പാടണമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നിർദേശപ്രകാരം സർക്കാർ ഉത്തരവിറക്കി.
ബംഗാളി നോവലിസ്റ്റ് ബങ്കിം ചന്ദ്ര ചതോപാധ്യായ എഴുതിയ ഈ ഗാനത്തിന്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചകൾക്കും കേന്ദ്ര സർക്കാർ ഇതിന് ദേശീയ ഗാനത്തിന് തുല്യമായ പദവി നൽകിയതിനും പിന്നാലെയാണ് ബംഗാൾ സർക്കാരിന്റെ ഈ പുതിയ നടപടി. മുൻ ഉത്തരവുകൾ മറികടന്നുകൊണ്ട്, സ്കൂളുകളിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കാനാണ് പുതിയ നിർദേശം.
1882-ൽ പുറത്തിറങ്ങിയ 'ആനന്ദമഠം' എന്ന നോവലിൽ സംസ്കൃതത്തിൽ രചിക്കപ്പെട്ടതാണ് ഈ ഗീതം. 1950-ൽ ഇതിന്റെ ആദ്യ രണ്ട് വരികൾ മാത്രമാണ് ഇന്ത്യയുടെ ദേശീയ ഗീതമായി ഔദ്യോഗികമായി അംഗീകരിച്ചിരുന്നത്.
Tags : Vande Mataram Latest News West Bengal