മുംബൈ: പ്രതിഷേധ പ്രകടനത്തിനിടെ റോഡ് തടസ്സപ്പെടുത്തിയ ബിജെപി നേതാക്കളെയും പോലീസിനെയും ചോദ്യം ചെയ്ത യുവതിക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. ബിജെപി നേതാവും മന്ത്രിയുമായ ഗിരീഷ് മഹാജനോട് 'ഇവിടെനിന്ന് പോകൂ' എന്ന് യുവതി രോഷാകുലയായി പറയുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പരാതി ലഭിച്ചത്.
ചൊവ്വാഴ്ച മുംബൈയിലെ വർളി മേഖലയിലാണ് സംഭവം. ഭരണകക്ഷിയായ മഹായുതി സഖ്യം നടത്തിയ പ്രതിഷേധ പ്രകടനം കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. മണിക്കൂറുകളോളം വാഹനത്തിൽ കുടുങ്ങിയ യുവതി പുറത്തിറങ്ങി ഗിരീഷ് മഹാജനോടും അവിടെയുണ്ടായിരുന്ന പോലീസുകാരോടും തട്ടിക്കയറുകയായിരുന്നു.
"നിങ്ങൾക്ക് എന്താണ് പറ്റിയത്? ഇവിടെ അടുത്തൊരു ഒഴിഞ്ഞ മൈതാനമുണ്ടല്ലോ, അവിടെ പോയി പ്രതിഷേധിച്ചുകൂടെ? എനിക്ക് കുട്ടിയെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരാനുള്ളതാണ്. ഒരു മണിക്കൂറോളമായി ഞാൻ ഇവിടെ കുടുങ്ങിക്കിടക്കുന്നു," എന്ന് യുവതി ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. മന്ത്രി അവരെ ശാന്തയാക്കാൻ ശ്രമിച്ചെങ്കിലും "ഇവിടെനിന്ന് ഉടൻ പോകണം" എന്നായിരുന്നു യുവതിയുടെ മറുപടി.
യുവതി പോലീസുകാരെ അധിക്ഷേപിച്ചുവെന്നും പ്രതിഷേധം തടസപ്പെടുത്തിയെന്നും ആരോപിച്ച് ഒരാൾ ബുധനാഴ്ച വർളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊതുസേവകരുടെ ജോലി തടസപ്പെടുത്തൽ, മനഃപൂർവം അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, യുവതി പറഞ്ഞത് തെറ്റല്ലെന്നും എന്നാൽ പ്രതിഷേധങ്ങൾ നടക്കുമ്പോൾ ഗതാഗതം തടസപ്പെടുന്നത് സ്വാഭാവികമാണെന്നും ഗിരീഷ് മഹാജൻ പ്രതികരിച്ചു. പ്രതിഷേധിക്കാൻ ജനാധിപത്യപരമായ വഴികളുണ്ടെന്നും എന്നാൽ ഉപയോഗിച്ച ഭാഷ ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി നേതൃത്വത്തിലുള്ള മുംബൈ മേയർ ഋതു താവ്ഡെ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ചു.
Tags : Mumbai Gireesh Mahajan Mahayuthi Latest News