ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയുടെ ധാർമിക ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയൻ മാത്രം ഏറ്റെടുക്കേണ്ടതില്ലെന്നും അത് പാർട്ടിയുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഡൽഹിയിൽ ചേർന്ന പി.ബി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനെ കുറിച്ച് ചോദ്യമുയർന്നപ്പോൾ അദ്ദേഹം മറുപടി ഒരു ചിരിയിൽ ഒതുക്കി. തെരഞ്ഞെടുപ്പ് വിജയിക്കുന്നതും പരാജയപ്പെടുന്നതും പാർട്ടിയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്. ഒരാൾ മാത്രം ഉത്തരവാദിത്വം ഏറ്റെടുക്കുന്ന രീതി സിപിഎമ്മിനില്ല. അതിനാൽ മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്താനാവില്ല.
തിരിച്ചടി അതീവ ഗൗരവകരമാണ്. ഓരോ മണ്ഡലത്തിലും പരാജയകാരണങ്ങൾ വിശദമായി പരിശോധിക്കും. പാർട്ടി അണികളുടെയും അനുഭാവികളുടെയും അഭിപ്രായം തേടിയ ശേഷം മാത്രമേ തിരുത്തൽ നടപടികളിലേക്ക് കടക്കുകയുള്ളൂ. പാർട്ടിയിൽ നേതൃമാറ്റം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, പരിശോധനകൾക്ക് ശേഷം അക്കാര്യം വ്യക്തമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കേരളത്തിൽ ബിജെപി മൂന്ന് സീറ്റുകൾ നേടിയതിനെ നിസാരമായി കാണുന്നില്ല. സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി കേന്ദ്രം ഞെരുക്കിയതും തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. പശ്ചിമ ബംഗാളിൽ കേന്ദ്ര ഏജൻസികളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ഉപയോഗിച്ച് ബിജെപി അട്ടിമറി നടത്തിയെന്ന് ബേബി ആരോപിച്ചു. ഇതിനെ 'സ്പെഷ്യൽ ഇന്റൻസീവ് റിമൂവൽ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
തിരിച്ചടി അപ്രതീക്ഷിതമാണെങ്കിലും അടിത്തട്ടിൽ പരിശോധന നടത്തി പാർട്ടി ശക്തമായി തിരിച്ചുവരുമെന്ന് എം.എ. ബേബി ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി നേരിട്ട് മാധ്യമങ്ങളെ കാണാത്തത് അദ്ദേഹം ഫേസ്ബുക്ക് വഴി നിലപാട് വ്യക്തമാക്കിയതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Defeat MA Baby CPM general secretary Latest News