ന്യൂഡൽഹി: പാർലമെന്റിലെ ധനാഭ്യർത്ഥനകളിന്മേലുള്ള ചർച്ചകൾക്ക് മുന്നോടിയായി അതിന്റെ വിശദമായ പട്ടിക അംഗങ്ങൾക്ക് ലഭ്യമാക്കിയില്ലെന്ന് ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എം.പി. സഭയിൽ ആരോപിച്ചു. സ്പീക്കറുടെ നിർദ്ദേശപ്രകാരം ചർച്ച തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ ഇത്തരം രേഖകൾ അംഗങ്ങൾക്ക് നൽകേണ്ടതുണ്ട്.
എന്നാൽ അജണ്ട മുൻകൂട്ടി നിശ്ചയിച്ചിട്ടും വിശദമായ വിവരങ്ങൾ നൽകാത്ത സാഹചര്യത്തിൽ എങ്ങനെ ചർച്ചയിൽ പങ്കെടുക്കുമെന്ന് അദ്ദേഹം സഭയിൽ ചോദിച്ചു. പ്രേമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു രംഗത്തെത്തി. കഴിഞ്ഞ രണ്ട് ദിവസമായി സഭയിലുണ്ടായ അസ്വാഭാവികമായ സാഹചര്യങ്ങളും ബഹളങ്ങളുമാണ് ആശയവിനിമയത്തിൽ തടസമുണ്ടാകാൻ കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. സഭാനടപടികൾ ഇപ്പോൾ ശാന്തമായ സാഹചര്യത്തിൽ ചർച്ചയുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം അറിയിച്ചു.
പാചകവാതക ക്ഷാമം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് തടസപ്പെട്ട സഭാനടപടികൾക്കിടയിലാണ് ധനാഭ്യർത്ഥനകൾ സംബന്ധിച്ച സാങ്കേതിക പ്രശ്നങ്ങളും ചർച്ചയായത്.
Tags : N.K. Premachandran Parliament