റായ്പുർ: ഛത്തീസ്ഗഡിലെ കോറിയ ജില്ലയിൽ ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി. ബിജെപി നേതാവും മുൻ ജനപദ പഞ്ചായത്ത് പ്രസിഡന്റുമായ ഭരത് സിംഗ്, അദ്ദേഹത്തിന്റെ ബന്ധുവും അധ്യാപകനുമായ നാഗേന്ദ്ര സിംഗ്, വീരേന്ദ്ര സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അക്ഷിത് ത്രിപാഠി, വിശാൽ ത്രിപാഠി, സത്യപ്രകാശ് ത്രിപാഠി, മന്നു ത്രിപാഠി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മണൽ ഖനനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി സോൻഹത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ നൗഗയിൻ ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഭരത് സിംഗും സംഘവും സഞ്ചരിച്ചിരുന്ന കാർ ട്രക്കുകൾ ഉപയോഗിച്ച് വളഞ്ഞ ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഭരത് സിംഗ് സംഭവസ്ഥലത്തും നാഗേന്ദ്ര സിംഗും വീരേന്ദ്ര സിംഗും ആശുപത്രിയിലുമാണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ മായങ്ക് സിംഗ് എന്നയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
മണൽ ഖനനത്തെച്ചൊല്ലി ഭരത് സിംഗിന്റെ കുടുംബവും മറ്റൊരു ബിജെപി നേതാവായ മനോജ് ത്രിപാഠിയുടെ കുടുംബവും തമ്മിൽ മാസങ്ങളായി തർക്കം നിലനിന്നിരുന്നു. മണൽ കടത്തുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ഒന്പത് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ നാലു പേരെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : sand mining people kill