പോലീസ് ബസിനെ പിന്തുടരുന്നു
ഹൈദരാബാദ്: തെലുങ്കാനയിലെ ജഗിത്യാൽ ജില്ലയിലെ തെലുങ്കാന സർക്കാരിന്റെ ബസ് മോഷ്ടിച്ച യുവാവ് പിടിയിൽ. കൊരുട്ല ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന തെലുങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുമായി കെ. സാംബയ്യ (35) എന്നയാളാണ് പിടിയിലായത്. അമിതവേഗത്തിൽ ബസ് ഓടിച്ച ഇയാളെ 18 കിലോമീറ്റർ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.
ബസിന്റെ ഡ്രൈവറും കണ്ടക്ടറും മാറിയ സമയം നോക്കിയാണ് സാംബയ്യ ബസിലേക്ക് കയറിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ വാഹനം അമിതവേഗത്തിൽ സ്റ്റാൻഡിൽ നിന്ന് പുറത്തേക്ക് ഓടിച്ചുപോവുകയായിരുന്നു.
ബസ് കടത്തിക്കൊണ്ടുപോകുന്നത് കണ്ട ജീവനക്കാർ ഉടൻ തന്നെ ഡിപ്പോ മാനേജരെയും പോലീസിനെയും വിവരമറിയിച്ചു. തുടർന്ന് ഏഴോളം പോലീസ് വാഹനങ്ങൾ ബസിനെ പിന്തുടർന്നു.
അപകടരമായരീതിയിൽ ബസ് ഓടിച്ച യുവാവ് ഇതിനിടെ മൂന്ന് ബൈക്കുകൾ ഇടിച്ചിട്ടു. ബസ് തടയാൻ ശ്രമിച്ച പോലീസ് വാഹനത്തിലും ഇടിപ്പിച്ചു. പലയിടങ്ങളിൽവച്ചും പോലീസ് കൈകാണിച്ച് ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും യുവാവ് നിർത്തിയില്ല.
ഒടുവിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ മരത്തിലിടിച്ചാണ് നിന്നത്. റോഡരികിൽ ഇടിച്ചുനിന്ന ബസിൽ നിന്ന് ഇറങ്ങി മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച സാംബയ്യയെ പോലീസ് പിടികൂടി. അപകടത്തിൽ മൂന്ന് പേർക്ക് നിസാര പരിക്കേറ്റു. സംഭവത്തിൽ പോലീസും തെലങ്കാന ട്രാൻസ്പോർട്ട് കോർപ്പറേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.