ന്യൂഡൽഹി: തെരഞ്ഞെടുപ്പുഫലം ചോദ്യംചെയ്തുള്ള ഹർജികൾ പരിഗണിക്കുന്പോൾ രേഖാപരമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി.
2025 ഫെബ്രുവരിയിലെ പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റീസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ തെളിവ് കണ്ടെത്തിയാൽ അത് ഹാജരാക്കുന്നതുവരെ നടപടിക്രമങ്ങൾ തടസപ്പെടുന്നത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
പാനിപ്പത്തിലെ ഖലില മജ്ര ഗ്രാമ പഞ്ചായത്തിലെ സർപഞ്ചിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസാണ് സുപ്രീംകോടതി പരിഗണിച്ചത്. ഹർജിക്കാരനും എതിർ സ്ഥാനാർഥിക്കും 302 വോട്ടുവീതം കിട്ടിയപ്പോൾ വിജയിയെ നറുക്കിട്ട് തീരുമാനിച്ചതാണ് തർക്കത്തിന് ഇടയാക്കിയത്.
കീഴ്കോടതിയും തെരഞ്ഞെടുപ്പ് ട്രൈബ്യൂണലും പരിഗണിച്ചശേഷം വിഷയം ഹൈക്കോടതിയിലെത്തി. പ്രസക്തമായ തെളിവ് ശേഖരിച്ച് വീണ്ടും കേസ് പരിഗണിക്കാൻ ഹൈക്കോടതി കീഴ്കോടതിയിലേക്ക് അയയ്ക്കുകയാണ് ചെയ്തത്.
ഈ നടപടി സ്റ്റേ ചെയ്തുകൊണ്ടാണ് ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് ഹർജികളിൽ തീരുമാനമാക്കാൻ സുപ്രീംകോടതി നിർദേശിച്ചത്.
Tags : Supreme Court factual basis considered Election petitions