ചെന്നൈ: തമിഴ് ചലച്ചിത്ര രംഗത്തെ പ്രമുഖ സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക സ്വാഗത എസ്. കൃഷ്ണൻ രംഗത്ത്. ഇയാളെ 'മദ്രാസിലെ എപ്സ്റ്റീൻ' എന്നാണ് സ്വാഗത വിശേഷിപ്പിച്ചത്. നിരവധി സ്ത്രീകളെ ഇയാൾ സമാനമായ രീതിയിൽ ചൂഷണം ചെയ്തിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി.
സംഗീത സംവിധായകന്റെ സ്റ്റുഡിയോയിൽ വെച്ചാണ് പീഡനം നടന്നതെന്ന് സ്വാഗത പറയുന്നു. ശബ്ദം പുറത്തുകേൾക്കാത്ത മുറിയിൽ വെച്ച് തന്നെ ഉപദ്രവിക്കുകയും സിസിടിവി ക്യാമറകൾ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് തന്നെ നിരന്തരം ബ്ലാക്ക്മെയിൽ ചെയ്തിരുന്നതായും, താൻ കരഞ്ഞാൽ പോലും പുറത്താരും കേൾക്കാത്ത അവസ്ഥയായിരുന്നുവെന്നും സ്വാഗത വെളിപ്പെടുത്തി.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇയാൾ പല സ്ത്രീകളോടും ഇതേ രീതിയാണ് പിന്തുടരുന്നതെന്നും അവർ ആരോപിച്ചു. താൻ നേരിട്ട അനുഭവം മറ്റ് സ്ത്രീകൾക്ക് ഉണ്ടാകാതിരിക്കാൻ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി.
'ഇസ്പേഡ് രാജാവുവും ഇദയ റാണിയും', 'ബാച്ചിലർ' തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയയായ സ്വാഗത, ഈ ദുരനുഭവത്തിന് പിന്നാലെയാണ് ചെന്നൈ വിട്ട് ഋഷികേഷിലേക്ക് താമസം മാറിയത്. തമിഴ് സിനിമ വ്യവസായത്തിൽ നിന്ന് തന്നെ വിട്ടുനിൽക്കാൻ ഈ സംഭവം കാരണമായതായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സ്വാഗത പറഞ്ഞു.
സംഗീത സംവിധായകന്റെ പേര് സ്വാഗത വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, നിയമപരമായി നീങ്ങാൻ ഉറച്ചുതന്നെയാണ് ഗായിക. 'മീ ടൂ'മൂവ്മെന്റിന് ശേഷം തമിഴ് സിനിമാ ലോകത്തെ പിടിച്ചുലയ്ക്കുന്ന മറ്റൊരു വെളിപ്പെടുത്തലായി ഇത് മാറിയിരിക്കുകയാണ്.
Tags : 'Epstein of Madras': sexual harassment Allegations Latest News